X

‘ഇസ്രാഈലിന് ആയുധങ്ങൾ നൽകരുത്’; മോദിയെ വെട്ടിലാക്കി പ്രതിപക്ഷ പ്രസ്താവനയിൽ ഒപ്പുവെച്ച് ജെഡിയു

ഇസ്രാഈലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജനതാദള്‍ (യുണൈറ്റഡ്) ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി. ഞായറാഴ്ച പ്രതിപക്ഷ നേതാക്കളോടൊപ്പം ചേര്‍ന്നാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ അല്‍ ഖുദ്സിന്റെ സെക്രട്ടറി ജനറല്‍, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോടൊപ്പം ചേര്‍ന്നാണ് ത്യാഗിയും നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ സര്‍ക്കാറിലെ പ്രധാന ഘടക കക്ഷിയാണ് നിതീഷ് കുമാറിന്റെ ജനതാള്‍ യുണൈറ്റഡ്.

പശ്ചിമേഷ്യയില്‍ സമാധാനം നിലനിറുത്താനും ഫലസ്തീനെ പിന്തുണയ്ക്കുന്നതിനും വേണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ ആഗോള തലത്തില്‍ ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ‘ലീഗ് ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ അല്‍ ഖുദ്സ്’. അതേസമയം കെ.സി ത്യാഗിയും സമാജ്വാദി പാര്‍ട്ടി രാജ്യസഭാ എം.പി ജാവേദ് അലി ഖാനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകള്‍ മുതല്‍ തന്നെ പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്ന് ത്യാഗി വ്യക്തമാക്കി.

”മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേതുള്‍പ്പെടെയുള്ള ഇന്ത്യന്‍ സര്‍ക്കാരും ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഗസ്സയില്‍ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെയും ഫലസ്തീനെയും സംബന്ധിച്ച യു.എന്‍ പ്രമേയങ്ങള്‍ മാനിക്കപ്പെടണമെന്നും ത്യാഗി വ്യക്തമാക്കി. ഇന്നലെ നടന്ന യോഗത്തിന് ശേഷം ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഇസ്രാഈലിന് ആയുധം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രസ്താവനയും പുറത്തിറക്കി.

ഹൈദരാബാദില്‍ നിര്‍മ്മിച്ച ഹെര്‍മിസ് ഡ്രോണുകള്‍ ഇന്ത്യ, ഇസ്രാഈലിന് കൈമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്രാഈലിന്റെ എല്‍ബിറ്റ് സിസ്റ്റംസും വ്യവസായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായിരുന്നു ഇടപാട്.

ചെന്നൈയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രാഈലിലേക്ക് പോയ, കപ്പലിന് രാജ്യത്തിന്റെ തെക്കുകിഴക്കുള്ള കാര്‍ട്ടജീന തുറമുഖത്ത് നങ്കൂരമിടാന്‍ സ്‌പെയിന്‍ അനുമതി നിഷേധിച്ചതും വാര്‍ത്തയായിരുന്നു. ഗസ്സയ്ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിലേക്കുള്ള എല്ലാ ആയുധങ്ങളുടെയും കയറ്റുമതി നിരോധിക്കാന്‍ സ്‌പെയിന്‍ ഗവര്‍മെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ക്ക് സ്‌പെയിന്‍ അനുമതി കൊടുക്കാതിരുന്നത്.

അതേസമം ഇസ്രാഈലിന് ആയുധം നല്‍കുന്ന കാര്യം ഇതുവരെ ഇന്ത്യ, സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഗസ്സ- ഇസ്രാഈല്‍ യുദ്ധത്തില്‍, ഇന്ത്യ സന്തുലിത നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ മാനിക്കാന്‍ ഇസ്രാഈലിനെ പ്രേരിപ്പിക്കുന്നതോടൊപ്പം ഹമാസിനെ അപലപിക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രാഈല്‍-ഹമാസ് യുദ്ധത്തില്‍ യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.

ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്, പാര്‍ട്ടി എം.എല്‍.എ പങ്കജ് പുഷ്‌കര്‍, മുന്‍ ലോക്സഭാ എം.പി ഡാനിഷ് അലി, സമാജ്വാദി പാര്‍ട്ടി ലോക്സഭാ എംപി മൊഹിബുള്ള നദ്വി, കോണ്‍ഗ്രസ് വക്താവ് മീം അഫ്സല്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവെച്ചു.

webdesk13: