X

പേര് മാറ്റിയാല്‍ ചരിത്രം മാറുമോ

ലെഹര്‍ കാല

പ്രത്യക്ഷത്തില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു മുഗള്‍ ഗാര്‍ഡന്റെ പുനര്‍നാമകരണം. ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ആഘോഷങ്ങളില്‍ കൊളോണിയലിസത്തിന്റെ അവസാന അവശിഷ്ടങ്ങള്‍വരെ ഒഴിവാക്കാനുള്ള നിശ്ചയദാര്‍ഢ്യമുള്ള ശ്രമവും ഉള്‍പ്പെടുന്നു. ഏറ്റവും ഒടുവിലായി മാറ്റം എത്തിനില്‍ക്കുന്നത് മുഗള്‍ ഗാര്‍ഡനിലാണ്.

ഫെബ്രുവരിയില്‍ നിറവും സുഗന്ധവും കൊണ്ട് സമ്പന്നമാകുന്ന രാഷ്ട്രപതി ഭവനിലെ പുല്‍ത്തകിടി, ഇനി അമൃത് ഉദ്യാനമെന്ന് അറിയപ്പെടും. വിരോധാഭാസമെന്നു പറയട്ടെ, അതിന്റെ ലേഔട്ട് പ്ലാന്‍ ചെയ്ത ബ്രിട്ടീഷുകാരന്‍ അതിനിട്ട പേരാണ് മുഗള്‍ ഗാര്‍ഡന്‍സ് എന്നത്. ജോമെട്രിക് പാറ്റേണുകള്‍, ജലധാരകള്‍, ടെറസ് പൂളുകള്‍ എന്നിവ അതിന്റെ സുവര്‍ണ കാലഘട്ടത്തില്‍നിന്ന് രൂപകല്‍പ്പന ചെയ്‌തെടുത്തതാണ്. ഡല്‍ഹിയുടെ പൂക്കളുടെയും സൗന്ദര്യത്തിന്റെയും ക്ഷണികമായ വസന്തം (എപ്പോഴെങ്കിലും) ഈ പ്രതീകാത്മക പ്രവര്‍ത്തികളാല്‍ കുറയുന്നുവെങ്കില്‍, നാമകരണത്തില്‍ സ്ഥലങ്ങളെക്കുറിച്ച് കാലങ്ങളായി നമ്മുടെ മനസ്സില്‍ പതിഞ്ഞതൊന്നും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ലെന്ന് ആശ്വസിക്കാം.

ഭൂമിശാസ്ത്രപരമായ പുനര്‍നാമകരണം ഇപ്പോള്‍ ട്രെന്‍ഡ് ആയിരിക്കാം, എന്നാല്‍ പരിചിതമായ സംസാരഭാഷാ പ്രയോഗങ്ങള്‍ നിലനില്‍ക്കുന്നു. അവ തുടച്ചുമാറ്റാന്‍ പ്രയാസമാണ്. നമ്മളില്‍ എത്ര പേര്‍ ബര്‍മയെ മ്യാന്‍മര്‍ എന്ന് പറയുന്നു? ചൈനയുടെ തലസ്ഥാനത്തിന്റെ പേര് ഇതര ഭാഷാ ലിപിയിലെഴുതി ബീജിങ് എന്ന് മാറ്റിയതിന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും, ഓരോ ചൈനീസ് റസ്റ്റോറന്റും ഒരു പീക്കിങ് താറാവ് വിഭവം വിളമ്പുന്നത് തുടരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുംബൈക്കാര്‍ ഒരിക്കലും ബോംബെക്കാരെ മാറ്റിസ്ഥാപിച്ചിട്ടില്ല. എന്നാല്‍ പേര് മാറ്റത്തിന് തൊട്ടുപിന്നാലെ തകര്‍ച്ച ആരംഭിച്ചതായി ദോഷൈകദൃക്കുകളായ പൗരര്‍ വിശ്വസിക്കുന്നു.

ഒരു പേരിലെന്തിരിക്കുന്നു? റോമിയോ ആന്റ് ജൂലിയറ്റില്‍ ഷേക്‌സ്പിയര്‍ ചോദിക്കുന്നു. പേരുകള്‍ വസ്തുക്കളെയും ആളുകളെയും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നതിനപ്പുറം അതിന് ആന്തരികമായ മൂല്യം ഇല്ലെന്ന ആശയം ഷേക്‌സ്പിയര്‍ മുന്നോട്ടുവച്ചു. മൊണ്ടേഗുകളുമായുള്ള ദീര്‍ഘകാല കുടുംബ വഴക്ക് കാരണം ജൂലിയറ്റിന്, റോമിയോയുമൊത്ത് ജീവിക്കാനായില്ല. അവളുടെ പ്രിയപ്പെട്ടവന്റെ കുടുംബപ്പേര് ഇരുവരെയും ദുരന്തത്തിലേക്ക് തള്ളിവിടുന്നത് വിധിയുടെ യാദൃച്ഛികതയാണ്. റോസാപ്പൂവിനെ മറ്റേതെങ്കിലും പേരില്‍ വിളിച്ചാലും അതിന്റെ സവിശേഷമായ ശേഷിയില്‍ മാറ്റമൊന്നും വരില്ലെന്നും ശരിയായി നിരീക്ഷിക്കുന്നു. എന്നാല്‍ ഷേക്‌സ്പിയറോട്, ആദരവോടെ വിയോജിച്ച് കൊണ്ട് ഒരു പേര് ഒരു നിര്‍ണായക സ്വത്വ ബോധമാണെന്ന് പറയാന്‍ കഴിയും. നൂറ്റാണ്ടുകളായി അവയെ അങ്ങനെ വിളിക്കപ്പെടുന്നതിനാല്‍ ഒരു റോസാപ്പൂവിന് പെട്ടെന്ന് പെറ്റൂണിയ ആകുന്നത് അസാധ്യമാണ്. അങ്ങനെ, രാജ്പഥ്, കര്‍ത്തവ്യപഥ് ആകുമ്പോള്‍ അല്ലെങ്കില്‍ മുഗള്‍ ഉദ്യാനം അമൃത് ഉദ്യാനമാകുമ്പോള്‍, ഇത് ഒരു പുതിയ അസ്തിത്വത്തിന്റെ സൃഷ്ടി പോലെ തോന്നുന്നു; ഒപ്പം യാദൃച്ഛികമായി നമ്മുടെ മൊത്തം ഭൂതകാലത്തിന്റെ നിരാകരണവും.

ഏറ്റവും കടുത്ത ദേശീയവാദികള്‍ പോലും, തങ്ങള്‍ക്ക് അനുകൂലമല്ലാത്ത ചരിത്രത്തെ ഏകപക്ഷീയമായി ഉപേക്ഷിക്കുന്ന സര്‍ക്കാരുകളോട് മനസ്സില്ലാമനസ്സോടെ പ്രതികരിക്കുന്നു, ലോകത്തെയും അതില്‍ നമ്മുടെ സ്ഥാനത്തെയും തിരിച്ചറിയാന്‍ അവക്ക് സാധിക്കുമെന്ന ലളിതമായ കാരണത്താലാണത്. ആജ്ഞാപകമായ പുതിയ ആഖ്യാനങ്ങള്‍ക്ക് അനുകൂലമായ ഈ മനോഭാവം അസ്തിത്വപരമായ ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നു, സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതെല്ലാം തീര്‍ത്തും അവിശ്വസനീയമോ? അതോ, കാര്യങ്ങളുടെ ക്ഷണികമായ സ്വഭാവം ഡോക്യുമെന്റഡ് ആര്‍ക്കൈവുകളിലേക്കും വ്യാപിക്കുമോ-അമൃത് ഉദ്യാനിലെ ക്ഷണികമായ പൂക്കള്‍ പോലെ- നമ്മുടെ കണ്‍മുന്നില്‍ അപ്രത്യക്ഷമായേക്കാം? പുതിയ തലമുറ വ്യത്യസ്തമായ യാഥാര്‍ത്ഥ്യം കൊത്തിയെടുക്കാന്‍ വെമ്പുന്നതിനാല്‍ മാത്രം, ജീവിതത്തിന്റെ ലക്ഷ്യം സത്യാന്വേഷണമാണ് എന്ന അവ്യക്തമായ ബോധ്യം ഉള്‍ക്കൊള്ളുന്നവര്‍ക്ക്, ഏറ്റവും മഹത്തായ നാഗരികതയെ ഓര്‍മയില്‍നിന്ന് മായ്ച്ചുകളയാന്‍ കഴിയുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

ലോകചരിത്രം ദൈവങ്ങളുടെയും വീരന്മാരുടെയും കഥകള്‍, യുദ്ധങ്ങള്‍, ഇതിഹാസങ്ങള്‍, പുരാതനകാലത്തെ അത്ഭുതനിര്‍മിതികള്‍, ഈ നിമിഷത്തിലേക്ക് നയിച്ച ദശലക്ഷക്കണക്കിനുള്ള മാറ്റങ്ങള്‍ എന്നിവയാല്‍ നിറഞ്ഞവയാണ്. തുറന്നുകാട്ടപ്പെട്ട നീചന്മാരാ രാജാക്കന്മാരെയും കൗശലക്കാരായ സാമ്രാജ്യത്വവാദികളെയും എല്ലാം ഉള്‍ക്കൊള്ളുന്നതിലാണ് വിവേകം. അത് യുട്ടോപ്യന്‍ സമൂഹം എന്ന സ്വപ്‌നത്തിലേക്ക് നമ്മെ കുറച്ചുകൂടി അടുപ്പിക്കും.

‘കൊളോണിയല്‍ മാനസികാവസ്ഥ’യുടെ അവശേഷിക്കുന്ന അടയാളങ്ങള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ശ്രമം പ്രക്ഷുബ്ധതമായ കാലം നല്‍കുന്ന പാഠങ്ങളെ അവഗണിക്കുന്നു. ജാപ്പനീസ് തത്ത്വചിന്ത കിന്റ്‌സുഗി പോലെയുള്ള ഒന്നാണിത്, അക്ഷരാര്‍ത്ഥത്തില്‍, സ്വര്‍ണവുമായി ചേരുക. സെന്‍ സൗന്ദര്യശാസ്ത്രത്തില്‍, തകര്‍ന്ന ‘കളിമണ്‍ പാത്രങ്ങള്‍’ വലിച്ചെറിയുകയോ കേടുപാടുകള്‍ മറയ്ക്കുകയോ ചെയ്യുന്നില്ല, പകരം, അവയില്‍ സ്വര്‍ണ ലാക്വര്‍ ഉപയോഗിക്കുന്നു. അവയുടെ തിളങ്ങുന്ന പിളര്‍പ്പുകളും കേടുപാടുകളും അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അനുരഞ്ജനത്തിന്റെ ആ അടിസ്ഥാന വീക്ഷണത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഭൂതകാലവുമായി സത്യസന്ധമായ സങ്കലനത്തിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ ധാരണ ആരംഭിക്കുന്നത്.

webdesk13: