X

നോട്ട് നിരോധനം പാളിയെന്ന സൂചനയുമായി കേന്ദ്ര റവന്യൂ സെക്രട്ടറി

ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 500, 1000 നോട്ടുകളുടെ നിരോധനം പാളിയെന്ന സൂചനയുമായി റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. പിന്‍വലിച്ച എല്ലാ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇത് ഇടപാടുകള്‍ പരിശോധിക്കുന്നതിനും പൂഴ്ത്തിവെപ്പുകാരില്‍ നിന്ന് നികുതി ഈടാക്കാനും സഹായിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പൂഴ്ത്തിവെപ്പുകാര്‍ കെട്ടുകളായി കള്ളപ്പണം സൂക്ഷിക്കുന്നുവെന്നും കറന്‍സി പിന്‍വലിക്കുന്നതോടെ ഈ നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. 2016 മാര്‍ച്ച് 31 വരെ 1000, 500 നോട്ടുകളിലുള്ള 14,18 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നത്. ഈ നോട്ടുകള്‍ അസാധുവാക്കിയ ശേഷം നവംബര്‍ 30വരെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി.

 
നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇനിയും മൂന്ന് ആഴ്ചയിലധികം സമയം ശേഷിക്കെ മിക്കവാറും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ നോട്ടുകളെല്ലാം തിരികെ എത്തുമെന്നാണ് റവന്യു സെക്രട്ടറി വ്യക്തമാക്കിയത്. മൂന്ന് ലക്ഷം കോടി രൂപയിലധികം നോട്ടുകള്‍ തിരിച്ചെത്തില്ല എന്ന സര്‍ക്കാര്‍ വാദത്തിന് ഇത് തിരിച്ചടിയാവുകയാണ്. ഇതോടെ ബാങ്കില്‍ തിരിച്ചെത്താത്ത നോട്ടുകള്‍ സര്‍ക്കാറിന് നേട്ടമാകുമെന്ന അവകാശവാദവും പൊളിയുകയും കള്ളപ്പണം പിടികൂടുമെന്ന പ്രഖ്യാപനം പ്രഹസനമായി മാറുകയും ചെയ്യും.

 

‘ബാങ്കില്‍ നിക്ഷേപിച്ചതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കാം എന്ന് കരുതരുത്. നികുതി ഈടാക്കിയാല്‍ മാത്രമെ അത് നിയമാനുസൃതമാകു. കള്ളപ്പണം പൂഴ്തിവെച്ചിരുന്നവര്‍ 50,000 രൂപ വീതം 500 പേരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാലും പിടികൂടാന്‍ നികുതി വകുപ്പിന് കഴിയും’- ഹാസ്മുഖ് ആദിയ പറഞ്ഞു. നോട്ടുപിന്‍വലിക്കല്‍ നടപടികൊണ്ട് നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെ 1,28,000 കോടി രൂപ നഷ്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക ആസൂത്രണ ഏജന്‍സിയായ ‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ എക്കണോമി’ കണക്കാക്കുന്നത്. വ്യവസായത്തിലും വില്‍പ്പനയിലുമുണ്ടാകുന്ന നഷ്ടം, പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് ആവശ്യമാകുന്ന തുക തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.

chandrika: