X

എംഎം ലോറന്‍സിന്റെ മൃതദേഹം വിട്ടുനല്‍കാനുള്ള തീരുമാനം; മകള്‍ ആശയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും ഹരജിയില്‍ ആശ ആവശ്യപ്പെട്ടിട്ടുണ്ട്. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു.

അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ആശക്കെതിരെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തില്‍ പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുണ്‍ ആന്റണി പറഞ്ഞു.
ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുന്നതിനെ ആശ എതിര്‍ത്തതിനെ തുടര്‍ന്ന് പൊതുദര്‍ശന ചടങ്ങില്‍ സംഘര്‍ഷമാണ്ടായിരുന്നു.

 

 

webdesk17: