X

പതിനാലുകാരിയെ പീഡിപ്പിച്ചു കൊലുപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നുപേരെയും വധശിക്ഷക്ക് കോടതി വിധിച്ചു.കോപര്‍ഡി കൂട്ടബലാല്‍സംഗ കൊലക്കേസില്‍ മൂന്ന് പ്രതികളായ ജിതേന്ദ്ര ബാബുലാല്‍ ഷിണ്ഡെ(25 വയസ്സ്), സന്തൊഷ് ഗോരഖ് ഭവാല്‍(36), നിതിന്‍ ഗോപിനാഥ് ഭൈലുമെ(26) എന്നിരെയാണ് തൂക്കിലേറ്റാന്‍ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18 ന് അഹമദ്നഗര്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെണ്‍കുട്ടിയും പ്രതികള്‍ ദളിത് സമുദായക്കാരുമായതോടെ സംഭവം മറാത്താ പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു.

രാജ്യത്തിലെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി നീതിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. വിധിയില്‍ പൂര്‍ണ തൃപ്തനാണ്. കോടതിവിധിയില്‍ പ്രതികരിച്ച മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.വിധി കേള്‍ക്കാന്‍ കോടതിയിലും പരിസരത്തും തടിച്ചുകൂടിയ ജനങ്ങള്‍ പ്രതികള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.

ദല്‍ഹിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയേക്കാള്‍ ദാരുണമായാണ് ഈ 14കാരി 2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തില്‍ കൊല്ലപ്പെട്ടത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 14കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിന്‍ഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഇവര്‍ പെണ്‍കുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. തോളെല്ലെുകള്‍ പൊട്ടിയിരുന്നു. കഴുത്തു ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: