X

ബി.ജെ.പിയെ പരാജയപ്പെടുത്തിയ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ തേജ് നരേന്‍ പാണ്ഡെ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികളെടുക്കണമെന്നും നരേന്‍ പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.

‘അയോധ്യയിലെ ജനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കുകയും വേണം. ഇത് നടപ്പിലാക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുകയും ചെയ്യണം. കുറ്റവാളികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ജനങ്ങളെ കാലങ്ങളായി ബി.ജെ.പി ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അയോധ്യയിലെ സാധാരണക്കാരുടെ വീടുകളും കടകളും അവര്‍ പൊളിച്ച് കളഞ്ഞു. എന്നാല്‍ അവര്‍ക്ക് വേണ്ടവിധം നഷ്ടപരിഹാരം നല്‍കിയതുമില്ല. ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ അവരെ കൊള്ളയടിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ഇത് തിരിച്ചറിയുന്ന ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിയും. പരാതിപ്പെടാന്‍ ചെന്ന ജനങ്ങള്‍ക്ക് അധിക്ഷേപം മാത്രമാണ് ലഭിച്ചത്. അവരനുഭവിച്ച അനീതിക്ക് പകരം ചോദിക്കാന്‍ ജനങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചു. അവര്‍ അത് ഉപയോഗിച്ചു ,’ അദ്ദേഹം പറഞ്ഞു. അതോടൊപ്പം അയോധ്യയിലെ പരാജയം ബി.ജെ.പിക്ക് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘ബി.ജെ.പിയുടെ അഹങ്കാരം അയോധ്യയിലെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഇന്നിപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമോ എന്നതിലുപരി ബി.ജെ.പി അയോധ്യയില്‍ തോറ്റു എന്നതിനെക്കുറിച്ചാണ് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നത്. അത് കൊണ്ട് തന്നെ ബി.ജെ.പി ഏജന്റുമാര്‍ അയോധ്യയിലെ ജനങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ അസഭ്യവര്‍ഷങ്ങള്‍ നടത്തി ആത്മസംതൃപ്തി കൊള്ളുകയാണവര്‍. ഇതിനെതിരെ കര്‍ശന നടപടി എടുക്കണം,’ അദ്ദേഹം പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.പിയായ ലല്ലു സിങ് സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അവധേശ് പ്രസാദിനോടാണ് പരാജയപ്പെട്ടത്. രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദിലെ തോല്‍വി ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് നല്‍കിയത്.

webdesk13: