ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞ് വീശിയ യു.ഡി.എഫ് തരംഗത്തിൽ ഇടത് കോട്ടകൾ നിലംപരിശായപ്പോൾ ബി.ജെ.പി മുന്നിലെത്തിയത് മന്ത്രിമാർ അടക്കമുള്ള സി.പി.എം നിയമസഭാ മണ്ഡലങ്ങളിൽ.
110 നിയമസഭാ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് മേൽക്കൈ നേടിയത്. ബി.ജെ.പി മുന്നിലെത്തിയ 11 നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റേതാണ്. 19 മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് പിടിച്ചുനിൽക്കാനായത്. മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഉൾപ്പെടെ യു.ഡി.എഫ് മുന്നേറി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ 2616 വോട്ടിന്റെ ലീഡ് മാത്രമാണ് എൽ.ഡി.എഫിന് കിട്ടിയത്.
സർക്കാർ വിരുദ്ധ വികാരത്തിൽ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളെല്ലാം തകരുകയായിരുന്നു. മന്ത്രിമാരായ കെ. രാജന്റെ ഒല്ലൂർ, വി. ശിവൻകുട്ടിയുടെ നേമം, ആർ. ബിന്ദുവിന്റെ ഇരിഞ്ഞാലക്കുട എന്നീ മണ്ഡലങ്ങളിലും ബി.ജെ.പിയാണ് മുന്നിലുള്ളത്. സി.പി.എമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോകുന്നതിന്റെ സൂചനകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.