കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താനയില്‍ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെ തന്നെയാണ് സംസാരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമയും കേസില്‍ പ്രതിയാണ്.
സംഭവത്തില്‍ സത്യം ജയിച്ചുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ഒരു കാലത്തും ജാതി വിവേചനം ഉണ്ടാകരുതെന്ന താക്കീതാണ് കുറ്റപത്രമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
സത്യഭാമ യൂട്യൂബ് ചാനലിനു നല്‍കിയ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കാന്‍ കുറ്റപത്രത്തിലൂടെ പൊലീസിന് കഴിഞ്ഞു. ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് സത്യഭാമ രാമകൃഷ്ണനെതിരെ തന്നെയന്ന് പറഞ്ഞതെന്ന് പൊലീസ് ഉറപ്പിച്ചത്.
ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ചാലക്കുടിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ.പി.എ.സി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്തത്. സത്യഭാമക്ക് രാമകൃഷ്ണനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും കേസില്‍ നിര്‍ണായകമായി. രാമകൃഷ്ണന്റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും തെളിഞ്ഞു.
അതേസമയം വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രവും കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.