X

ആഫ്രിക്കയില്‍ നിന്നെത്തിയ സെവന്‍സ് കളിക്കാരനെ കരാര്‍ തുക നല്‍കാതെ വഞ്ചിച്ചെന്ന് പരാതി

മഞ്ചേരി: മഞ്ചേരിയില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തിയ വിദേശതാരത്തെ പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറം എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങള്‍ക്കായി 5,000 രൂപ വാഗ്ദാനം ചെയ്‌തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നല്‍കിയില്ലെന്നും കുവാസിയുടെ പരാതിയില്‍.

കഴിഞ്ഞ ജനുവരിയില്‍ ഐവറി കോസ്റ്റില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ കാങ്കെ കുവാസി, തുടര്‍ന്ന് അവിടെനിന്ന് മലപ്പുറത്തെത്തി. മഞ്ചേരിയിലെ ഫുട്‌ബോള്‍ ക്ലബിനു വേണ്ടി ബൂട്ടണിയുന്നതിനാണ് എത്തിയത്. സുഹൃത്തുക്കള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് കുവാസി. രണ്ട് മത്സരങ്ങള്‍ നെല്ലിക്കുത്ത് എഫ്.സി.ക്കായി കളിച്ചു. തുടര്‍ന്ന് ടീം അധികൃതര്‍ ബന്ധപ്പെട്ടില്ല.

വാഗ്ദാനം ചെയ്ത 5,000 നല്‍കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വകപോലും അനുവദിച്ചില്ലെന്നും കുവാസി. ഡല്‍ഹിയില്‍നിന്നെത്തിയ മറ്റു ആഫ്രിക്കന്‍ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ ഭക്ഷണം കഴിച്ചത്. ജനുവരി മുതല്‍ ഇതാണ് അവസ്ഥ. ജൂലായ് മൂന്നിന് വിസാ കാലാവധി അവസാനിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

കുവാസിയില്‍നിന്ന് ഏജന്റിന്റെ നമ്പര്‍ ലഭിച്ചു. ഇദ്ദേഹത്തോട് മലപ്പുറം എസ്.പി. ഓഫീസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ സെവന്‍സ് ഫുട്‌ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങള്‍ക്ക് യാത്ര ടിക്കറ്റുകളും ഭക്ഷണ അലവന്‍സും താമസ സൗകര്യവും ഉള്‍പ്പെടെയുള്ളവ നല്‍കാറുണ്ട്.

webdesk14: