X

അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം ലീഗ് 75 ലേക്ക്; ചെന്നൈ മഹാനഗരി ഒരുങ്ങുന്നു

ചെന്നൈ: അപകര്‍ഷതാബോധത്തിന്റെ ആഴങ്ങളില്‍ നിന്ന് അഭിമാനകരമായ അസ്തിത്വത്തിലേക്ക് കൈപിടിച്ച് നടത്തിയ മഹാപ്രസ്ഥാനം 75 ന്റെ നിറവിലേക്ക്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന അതിജീവന വിപ്ലവത്തിന്റെ ആദ്യചുവടിന് സാക്ഷിയായ രാജാജി ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 9 ന് ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മാര്‍ച്ച് 10 ന് വൈകിട്ട് ഓര്‍ഡ് മഹാബലിപുരം റോഡിലെ വൈ എം സി എ സ്‌റ്റേഡിയത്തില്‍ ലക്ഷങ്ങള്‍ അണിനിരക്കുന്ന മഹാറാലി നടക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ റാലിയില്‍ മുഖ്യാതിഥിയാകും. ഐതിഹാസിക സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്യത്തില്‍ രാജ്യവ്യാപകമായി പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് അടിക്കമുള്ള പോഷക സംഘടനകളുകളുടെ ദേശീയ കമ്മിറ്റികളുടെ കൂടി സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കേരളം ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് മഹാറാലിയില്‍ അണിനിരക്കുക.പ്രവര്‍ത്തകരെ ചെന്നൈയിലെത്തിക്കുന്നതിന് വേണ്ടി വാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് ഇരു സംസ്ഥാനങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി, പഞ്ചാബ്, ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും വമ്പിച്ച ആവേശത്തിലാണ്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍, ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ്, വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി, പി.എം.എ സലാം, എ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി മൂന്ന് തവണ യോഗം ചേര്‍ന്നു. മുസ്‌ലിം ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍ യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെ ദേശീയ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിരവധി സബ് കമ്മിറ്റികള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നിട്ട 75 വര്‍ഷക്കാലത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം അടയാളപ്പെടുത്തുന്ന പ്രചാരണ പരിപാടികളും ചെന്നൈ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ഖാഇദെ മില്ലത്തും സീതി സാഹിബും ബി പോക്കറും ബാഫഖി തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ബനാത്ത് വാലയും ഇബ്രാഹിം സുലൈമാന്‍ സേട്ടും ഇ അഹമ്മദും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അടങ്ങുന്ന നേതാക്കന്‍മാരിലൂടെ കരുത്ത് നേടിയ മുസ്‌ലിം ലീഗിന്റെ അഭിമാനകരമായ സന്ദേശം വരും തലമുറക്ക് കൈമാറുക എന്നതാണ് പാര്‍ട്ടി ദേശീയ കമ്മിറ്റി ലക്ഷ്യം വക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ നിലപാട് തറയിലുറച്ച് നിന്ന് ന്യൂനപക്ഷാവകാശ സംരക്ഷണത്തിന്റെ മഹിത മാതൃക തീര്‍ത്ത മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് പ്രസക്തിയേറിയിരിക്കുന്നു.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, കലാരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഉത്തരേന്ത്യയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം ശക്തമാക്കാനും തദ്ദേശ സ്ഥാപനങ്ങളിലും നിയമ നിര്‍മ്മാണ സഭകളിലും പ്രാതിനിധ്യം ഉണ്ടാക്കാനുമാവശ്യമായ കര്‍മ്മ പദ്ധതി തയ്യാറാക്കും.ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അവസരമായിട്ടാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ നേതൃത്വം നോക്കിക്കാണുന്നത്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രചാരണ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കാനും വിജയിപ്പിക്കാനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ദേശീയ ജന:സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആഹ്വാനം ചെയ്തു.

Chandrika Web: