X

സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം; ചുമത്തിയത് ഒരു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസില്‍ പ്രതികള്‍.

6 മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. സുരക്ഷിതമല്ലാത്ത വാഹനം റോഡില് ഓടിച്ചതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം. കേസില്‍ പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടണം.

ആര്‍ടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ചും സഞ്ജു യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവന്‍ റീച്ച് കിട്ടിയെന്നും പത്ത് ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇങ്ങനെ ശിക്ഷാനടപടികളെ പരിഹസിച്ചതില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ആര്‍ടിഒയോട് നിര്‍ദ്ദേശിച്ചിരുന്നു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് കാറില്‍ സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി പൊതുനിരത്തില്‍ ഓടിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് നടപടിയെടുത്തത്. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം.

വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കൊണ്ട് എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്.

webdesk13: