X

ദൂരദർശൻ ലോ​ഗോയുടെ നിറംമാറ്റം; എല്ലാം കാവിവത്കരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ

പബ്ലിക് ബ്രോഡ്കാസ്റ്ററായ ദൂരദർശന്റെ ലോ​ഗോയുടെ നിറം ചുവപ്പിൽ നിന്ന് കാവിയാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. ബി.ജെ.പി രാജ്യത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഫാസിസത്തിനെതിരെ ജനങ്ങളുടെ മറുപടിയായിരിക്കും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു.

എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദൂരദർശന് കാവിക്കറ നൽകിക്കഴിഞ്ഞുവെന്നും രാജ്യത്തെ കാവിവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ കുറിച്ചു. ദൂരദർശന്റെ ലോ​ഗോയുടെ നിറംമാറ്റം ഇതിന് ഉദാഹരണമാണ്. തമിഴ് സന്യാസി കവി തിരുവള്ളുവർ കാവിവത്ക്കരിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ മഹാനായ നേതാക്കളുടെ പ്രതിമകളിൽ കാവി പെയിൻ്റ് ഒഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‍വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ദൂരദർശനെ കാവിവൽകരിക്കാനുള്ള ശ്രമമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എന്നാൽ കുങ്കുമപ്പൂവിനോടുള്ള മമതയുടെ ഇഷ്ടത്തെ കുറിച്ച് ജനങ്ങൾക്കറിയാം എന്നായിരുന്നു ഇതിന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം. കാവി നിറത്തിലുള്ള ലോഗോ 1982 ൽ പരീക്ഷിച്ചിരുന്നതാണെന്നും വീട്ടിലേക്കുള്ള തിരിച്ചുവരവാണിതെന്നും ബി.ജെ.പി ന്യായീകരിച്ചു.

webdesk13: