X

നിലം ഉഴാന്‍ പണമില്ല; കര്‍ഷകന്‍ പെണ്‍മക്കളെ കൊണ്ട് നിലം ഉഴുതു

ന്യൂഡല്‍ഹി: കാര്‍ഷിക പ്രഷോഭം അലയടിച്ച മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ദുരിതം. കന്നിനെ കൊണ്ടു നിലം ഉഴാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ സ്വന്തം പെണ്‍മക്കളെ കൊണ്ട് നിലം ഉഴുത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം നിലം ഉഴാന്‍ കാളകളെ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ സെഹോറയിലെ ബസന്ത്പൂര് പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ കാഹ് ലയാണ് പെണ്‍ക്കളെ കൊണ്ട് നിലം ഒഴുവിച്ചത്. കാഹ് ലയുടെ മക്കളായ രാധിക (14), കുന്തി (11) എന്നിവര്‍ നുകം വലിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടു. കാര്‍ഷിക ആവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ടാണ് കുട്ടികളെ പാടത്തേക്ക് ഇറക്കിയതെന്ന് കാഹ് ല പറയുന്നു. വീട്ടിലെ ദാരിദ്ര്യം മൂലം കുട്ടികള്‍ക്ക് പഠനം പോലും നിര്‍ത്തേണ്ടി വന്നു. വാര്‍ത്തയും ചിത്രങ്ങളും പുറത്തു വന്നതോടെ സര്‍ക്കാര്‍ കാഹ് ലയുടെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തി. എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ പബ്ലിക് റിഷേഷന്‍സ് ഓഫീസര്‍ ആഷിഷ് ശര്‍മ വ്യക്തമാക്കി. ഇക്കാര്യത്തെപ്പറ്റി അന്വേഷണം നടത്തും. സര്‍ക്കാര്‍ പദ്ധതികളില്‍പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇത്തരം ജോലികള്‍ കുട്ടികളെ കൊണ്ടു ചെയ്യിക്കരുതെന്ന് കാഹ് ലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു.
കൃഷിനാശവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലിയിടിവും മൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മന്ദ്‌സൗറില്‍ കര്‍ഷക പ്രഷോഭം പൊട്ടിപുറപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകരാണ് കൊല്ലപ്പെട്ടത്.

chandrika: