X

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ നിരീക്ഷണത്തിന് മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ സമയം ഡ്രൈവറുടെ പേര് ഫോണ്‍ നമ്പര്‍ ലൈസന്‍സ് നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തും.

പ്ലാന്റിന്റെ നിശ്ചിത സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമില്‍ നിന്ന് അഗ്‌നിബാധ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും പ്ലാന്റിലും സമീപപ്രദേശങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചു.

മാലിന്യ പ്ലാന്റിലേക്കുള്ള എല്ലാ റോഡുകളും അഗ്‌നിശമന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ നവീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്ലാന്റില്‍ ജോലിക്ക് നിയോഗിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും, ജീവന്‍ രക്ഷാ മരുന്നുകള്‍ മുതലായവ സൈറ്റില്‍ കരുതണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

webdesk15: