X

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശരീര ഭാഗങ്ങള്‍ മോഷണം പോയി; ആക്രി കച്ചവടക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് രോഗികളുടെ ശരീര ഭാഗങ്ങള്‍ മോഷണം പോയി. പരിശോധനക്കയച്ച 17 രോഗികളുടെ ശസ്ത്രക്രിയ ശരീര ഭാഗങ്ങളാണ് മോഷണം പോയത്. രോഗികളുടെ സ്‌പെസിമെനാണ് നഷ്ടമായത്. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി.

കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പാത്തോളജി ലാബിലെത്തിച്ച ശരീര ഭാഗങ്ങള്‍ ലാബിന് സമീപത്തെ കോണിപ്പടിയില്‍ ഇറക്കിവെച്ചിരുന്നു. ഇവര്‍ ലാബില്‍ പോയി തിരിച്ചുവരുന്നതിനിടയില്‍ ആക്രി ആണെന്ന് കരുതി ആക്രിക്കാരന്‍ മോാഷണം നടത്തുകയായിരുന്നു.

ആക്രി ആണെന്ന് കരുതി എടുത്തുവെന്നാണ് ആക്രിക്കാരന് പറയുന്നത്. ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശരീരഭാഗങ്ങള്‍ കാണാനില്ലെന്ന് ആശുപത്രി അറ്റന്‍ഡര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി ജീവനക്കാര്‍ മര്‍ദിച്ചതായി ആരോപണമുണ്ട്. വിശദമായി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കഴക്കൂട്ടം എസിപി അറിയിച്ചു.

webdesk18: