വിദ്വേഷ പ്രസംഗത്തില്‍ മുമ്പില്‍ ബി.ജെ.പി ജനപ്രതിനിധികള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷ പ്രസംഗം നടത്തിയവരില്‍ കൂടുതലും ബി.ജെ.പി ജനപ്രതിനിധികളാണെന്ന് കണക്കുകള്‍. ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷകരായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസും (എ.ഡി.ആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും (എന്‍.ഇ.ഡബ്ല്യു) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 27 ബി.ജെ.പി ജനപ്രതിനിധികള്‍ക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിട്ടുള്ളത്.

10 എം.പിമാരും 17 എം.എല്‍. എമാരും ഇതില്‍ ഉള്‍പ്പെടും. ആകെ 15 ലോക്‌സഭാ എം.പിമാരാണ് ഇത്തരം കേസുകളില്‍ പ്രതികളായിട്ടുള്ളത്. ടി.ആര്‍.എസ്, പി.എം.കെ, എ.ഐ.എം. ഐ. എം, എ.ഐ.യു.ഡി.എഫ്, എസ്.എച്ച്.എസ് പാര്‍ട്ടികളുടെ ഓരോ അംഗങ്ങളും പ്രതികളാണ്. എം.എല്‍.എമാരില്‍ ടി.ആര്‍.എസിന്റെയും എ.ഐ.എം.ഐ.എമ്മിന്റെയും അഞ്ച് അംഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടിഡി.പി (മൂന്ന്), കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, എസ്.എച്ച്.എസ് (രണ്ടു വീതം), ഡി.എം.കെ, ബി.എസ്.പി, എസ്.പി (ഒന്നു വീതം), രണ്ടു സ്വതന്ത്രര്‍ എന്നിവരും കേസില്‍ പ്രതികളാണ്.

രാജ്യസഭാംഗങ്ങളില്‍ ഒരാള്‍പോലും ഇത്തരം കേസുകളില്‍ പ്രതികളല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളാണ് വിദ്വേഷ പ്രസംഗത്തിന് പേര് കേട്ടവര്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

മോദി അധികാരത്തില്‍ വന്നതിന് ശേഷം ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങളും പ്രസ്താവനകളും 500 ശതമാനമായി വര്‍ദ്ധിച്ചതായി നേരത്തെ എന്‍.ഡി. ടി.വി നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. എം.എല്‍. എമാര്‍ മുതല്‍ കേന്ദമന്ത്രിമാര്‍ വരെ ഇത്തരം വര്‍ഗീയ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ 96 ശതമാനം പേര്‍ക്കും നിയമ നടപടികള്‍ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.

chandrika:
whatsapp
line