ബി.ജെ.പി സര്‍ക്കാരിന്റേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് നിലപാട്; ഷാഫി പറമ്പില്‍ എം.പി

സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ബി.ജെ.പിയുടേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് ഗവണ്മെന്റാണെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണകാലഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തിയ പല വര്‍ഗീയ പ്രസ്താവനകളും അതിനുതാഹരണമാണ്. ഭരണത്തുടര്‍ച്ചക്കായി ഫാഷിസ്റ്റ് നയങ്ങളും വിഭാഗീയതയും ഭിന്നതയുമാണ് അവര്‍ പ്രധാന അജണ്ടകളായി കൊണ്ട് നടക്കുന്നത്. ബി.ജെ.പിയുടെ നിലനില്‍പ്പും ഈ കാര്യങ്ങളിലാണെന്നും ഷാഫി പറഞ്ഞു.

സി.പി.എം ശരിക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല. അവര്‍ തമ്മിലുള്ള അന്തര്‍ധാര മാറി ഇപ്പോള്‍ പരസ്യധാരണയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇരുസംഘടനകളിലും അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് പ്രകടമായിരുന്നത്.

സി.പി.എമ്മിന്റെ ഈ നിലപാട് അണികള്‍ തന്നെ പുനര്‍വിചിന്തണം ചെയ്യാന്‍ തയ്യാറാവണം. മണിപ്പൂര്‍ പോലുള്ള സംഭവങ്ങള്‍ മുമ്പിലുണ്ടായിട്ടും എന്ത് കൊണ്ടാണ് സി.പി.എം പോലെയൊരു പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു നിലപാട് പറയാന്‍ കഴിയുന്നത്. മണിപ്പൂരിലെ പ്രശ്‌നത്തിലേക്ക് മാത്രം അവര്‍ നോക്കിയിരുന്നെങ്കില്‍ അവര്‍ക്ക് ഈ നിലപാട് എടുക്കാന്‍ കഴിയുമായിരുന്നോ…? എന്ത് കൊണ്ട് സി.പി.എം ഈ നിലപാടെടുക്കുന്നു എന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെളിയിക്കുന്നത്.

ഒരാളുടെ വാക്കിലോ പ്രസംഗത്തിലോ എഴുത്തിലോ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളിലോ വന്ന നിലപാടല്ല ഇത്, ഒരു സമ്മേളന പ്രമേയത്തില്‍ വന്നതാണ്. പ്രമേയമെന്നാല്‍ എഴുതിയും വായിച്ചും അവതരിപ്പിച്ചും കൊണ്ടുവരുന്ന ഒന്നാണ്. ഇത് അവരുടെ ആ അവിശുദ്ധബന്ധം ദൃഢപ്പെടുത്തുകയാണ്. പ്രമേയത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കുന്നത് സി.പി.എം അണികളായിരിക്കും.

നേതാക്കള്‍ തിരുത്തിയിട്ട് പാര്‍ട്ടി നേരെ ആവും എന്നു തോന്നുന്നില്ല എന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അണികള്‍ തിരുത്തുന്ന തെരഞെഞടുപ്പ് ആയിരിക്കും ഇനി വരാന്‍ പോകുന്നതെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഷാഫി പറഞ്ഞു.

webdesk18:
whatsapp
line