വലന്‍സിയയുടെ വലയല്‍ ഗോളടിച്ചു കൂട്ടി ബാഴ്‌സ; വിജയം 7-1ന്

ഗോളടിമേളം തുടര്‍ന്ന് എഫ്‌സി ബാഴ്‌സലോണ. ലാ ലിഗയില്‍ വലന്‍സിയയെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തുവിട്ടത്. കളിയിലുടനീളം ആധിപത്യം തുടര്‍ന്ന ബാഴ്‌സ മൂന്നാം മിനിറ്റില്‍ തന്നെ ഫ്രെങ്കി ഡിയോങ്ങിലൂടെ മുന്നിലെത്തി. എട്ടാം മിനിറ്റില്‍ ഫെരാന്‍ ടോറസ് ടീമിന്റെ ലീഡുയര്‍ത്തി. 14ാം മിനിറ്റില്‍ റഫീഞ്ഞ്യയും സ്‌കോര്‍ ചെയ്തതോടെ 15 മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ ചിത്രം തെളിഞ്ഞു.

ബാഴ്‌സ ആക്രമണങ്ങള്‍ക്കു മുന്നില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു വലന്‍സിയ താരങ്ങള്‍. തുടര്‍ന്ന് 24ാം മിനിറ്റിലും ആദ്യ പകുതിയുടെ അധികസമയത്തും സ്‌കോര്‍ ചെയ്ത ഫെര്‍മിന്‍ ലോപ്പെസ് ഇരട്ട ഗോളുമായി തിളങ്ങി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും 66ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. 75ാം മിനിറ്റില്‍ ഫെരാന്‍ ടോറസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ വലന്‍സിയയുടെ സെസാര്‍ തരേഗയുടെ ദേഹത്തിടിച്ച് പന്ത് സ്വന്തം പോസ്റ്റില്‍ കയറിയതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 59ാം മിനിറ്റില്‍ ഹ്യൂഗോ ഡ്യൂറോയുടെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസ ഗോള്‍.

ജയത്തോടെ 21 കളികളില്‍ നിന്ന് 42 പോയന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള അകലം ഏഴു പോയന്റാക്കി കുറയ്ക്കാനും ബാഴ്‌സയ്ക്കായി.

webdesk13:
whatsapp
line