X

ഇടപാടുകാരില്‍നിന്ന് ബാങ്കുകള്‍ പിഴിഞ്ഞത് പതിനായിരം കോടിയിലേറെ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുറത്ത്

നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 10,391 കോടി രൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖയിലാണു ബാങ്കുകള്‍ വന്‍തുക പിഴ ഈടാക്കിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും എ.ടി.എമ്മില്‍നിന്ന് നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിനുമടക്കം നിരവധി സേവനങ്ങള്‍ക്കാണ് പൊതുജനത്തില്‍ നിന്നും പിഴയീടാക്കിയിട്ടുള്ളത്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്‍ പണത്തിനായി നെട്ടോട്ടം നടക്കുന്നതിനിടെയിലാണ് ഇടപാടുകാരില്‍നിന്നും ബാങ്കുകളുടെ വന്‍ പിഴ നടന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ എം.പി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജുകള്‍ ചുമത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

മിനിമം ബാലന്‍സ് ഇല്ലാത്തതിന് 6,246 കോടിയും അധിക എ.ടി.എം ഇടപാടുകള്‍ക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ഇടപാടുകാരില്‍നിന്ന് 2,894 കോടിയാണ് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 348 കോടി, ബാങ്ക് ഓഫ് ബറോഡ 328 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 493 കോടി, കാനറാ ബാങ്ക് 352 കോടി എന്നിങ്ങനെയാണ് പിഴയുടെ പുറത്തുവന്ന കണക്കുകളിലുള്ളത്.

എ.ടി.എമ്മില്‍നിന്ന് നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിന് എസ്.ബി.ഐ 1,554 കോടി രൂപ ഈടാക്കി ഒന്നാമതെത്തിയപ്പോള്‍ 464 കോടി പിഴിഞ്ഞ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമതും നിലയുറപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ 183 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 323 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 241 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.

സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ തുകയുടെ കണക്ക് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വന്‍ തുക വായ്പയെടുത്ത് രാജ്യം വിടുന്ന ഭീമന്‍ കോര്‍പറേറ്റുകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ബാങ്കുകളാണ് സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും പിഴയിനത്തില്‍ പിടിച്ചുപറി നടത്തുന്നത്.

chandrika: