X

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമം: ഉത്തര്‍ പ്രദേശില്‍ 47 ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

യു.പിയിലെ  ഷാംലി ജില്ലയിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച 47 ഹിന്ദുത്വ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മാംസവിൽപന കടകളും ഹോട്ടലുകളും അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ചതിനും ഇതിനായി അനുമതിയില്ലാതെ യോഗം ചേർന്നതിനുമാണ് കേസ്.

പ്രദേശത്തെ അറിയപ്പെടുന്ന ഹിന്ദു നേതാവ് മഹന്ത് സ്വാമി യശ്‌വീറിനെതിരെയും കേസെടുത്തിട്ടുണ്ട്. സെപ്തംബർ 29 ന് അനുമതിയില്ലാതെ താനഭവൻ നഗരത്തിൽ യശ്‌വീർ അടക്കം നിരവധി ഹിന്ദുത്വ പ്രവർത്തകർ ഒത്തുകൂടിയിരുന്നു.

നഗരത്തിലെ ക്ഷേത്രങ്ങളുടെ നൂറുമീറ്റർ പരിധിയിലുള്ള മാംസ വിൽപന നടത്തുന്ന സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇവർ നോൺ വെജിറ്റേറിയൻ ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ മതമുദ്രാവാക്യങ്ങളും മുസ്‌ലിംകള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമാണ് ഉന്നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഒക്ടോബർ പത്തിന് പ്രദേശത്ത് മറ്റൊരു പ്രതിഷേധ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെയാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

webdesk13: