ഇടുക്കി ഗ്രാമ്പിയില്‍ പരിക്കേറ്റ കടുവ അവശനിലയില്‍, മയക്കുവെടിവെക്കാനുള്ള ശ്രമം ഇന്നും തുടരും

ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡിഎഫ് ഒഎന്‍ രാജേഷ് അറിയിച്ചു. ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടില്‍ വെച്ച് ചികിത്സ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

 

 

webdesk17:
whatsapp
line