X

പ്രധാനമന്ത്രിയുടെ ജീവഭയവും രാജ്യത്തിന്റെ രോഗാവസ്ഥയും

ലുഖ്മാന്‍ മമ്പാട്

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞ പ്രധാനകാര്യം, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്നതാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ‘പാപ്പരായ’ വന്‍ ശക്തികള്‍ അദ്ദേഹത്തെ നോട്ടമിട്ടിട്ടുണ്ടത്രെ. എന്നാല്‍, അതിന്റെ തലേ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന അംഗം പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ് വിടപറഞ്ഞ ഇ അഹമ്മദ് എന്ന മുതിര്‍ന്ന അംഗത്തിന്റെ മരണത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഭരണ ബെഞ്ചും സ്പീക്കറും തടസ്സവാദമുന്നയിച്ച് പ്രസംഗം തടയാന്‍ ശ്രമിക്കുകയായിരുന്നു.

തന്റെ ജീവഭയത്തെ ‘വെളിപ്പെടുത്തിയ’ പ്രധാനമന്ത്രി മോദി പക്ഷെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ അന്ത്യശ്വാസം വലിച്ച, കാല്‍ നൂറ്റാണ്ടിലേറെ ഇടതടവില്ലാതെ ആ സഭയിലുണ്ടായിരുന്ന അംഗത്തിന് മരണാനന്തരമുണ്ടായ ദാരുണ സംഭവത്തെ കുറിച്ച് മിണ്ടിയില്ല. മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്ന മോദിക്ക് മരണത്തിന്റെ വ്യാപാരി എന്ന വിശേഷം മുഖ്യമന്ത്രിയായിരുന്നപ്പോഴേ പതിച്ചു കിട്ടിയതാണ്. ആളുകളെ കൂട്ടക്കൊല ചെയ്യുക. അതിന് ന്യായം കണ്ടെത്താന്‍ ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന കഥകള്‍ മെനഞ്ഞ് മഹാ പാതകത്തെ നേട്ടമാക്കിയെടുക്കുക.

ജര്‍മ്മനിയിലും ഇറ്റലിയിലും സംഭവിച്ചത് ഇന്ത്യയിലും അരിച്ചെത്തിയെന്നത് പുതുമയല്ല. ജനുവരി 31ന് ഉച്ചയോടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെ ഇ അഹമ്മദ് സാഹിബ് കുഴഞ്ഞുവീണ് റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലെത്തിച്ചതു മുതല്‍ 14 മണിക്കൂറോളം നീണ്ട മരണക്കളിയെ ന്യായീകരിക്കാന്‍ നിരത്തിയ പെരും നുണകള്‍ മതി അവിടെയുണ്ടായിരുന്നതൊന്നും ആകസ്മികമല്ലെന്ന് വ്യക്തമാവാന്‍. ബജറ്റ് നിശ്ചയിച്ച ദിവസം തന്നെ നടക്കാന്‍ മരണം മൂടിവെച്ചുവെന്ന വാദത്തെ ഖണ്ഡിക്കാന്‍ സിറ്റിങ് അംഗം മരിച്ചാലും പാര്‍ലമെന്റ് മാറ്റിവെക്കാറില്ലെന്ന് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ‘സംഭവങ്ങളാണ്’ പുറത്തുവിട്ടത്.

ഒന്നാം ലോക്‌സഭയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 1954 ഏപ്രില്‍ ഒന്നിന് ജെ.പി സോറന്‍ എന്ന അംഗം മരിച്ചിട്ടും റെയില്‍വെ ബജറ്റ് ലാല്‍ ബഹദൂര്‍ ശാസ്ത്രി അവതരിപ്പിച്ചുവെന്നായിരുന്നു ഒരു വാദം. പക്ഷെ, ഫെബ്രുവരി 19ന് തന്നെ ബജറ്റ് അവതരണം കഴിഞ്ഞിരുന്നുവെന്ന സത്യം വൈകാതെ സ്ഥിരീകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974 ഓഗസ്റ്റ് 31ന് കേന്ദ്രമന്ത്രി എം.ബി റാണ അന്തരിച്ചിട്ടും കേന്ദ്ര പൊതു ബജറ്റ് അന്നുതന്നെ നടന്നുവെന്നതാണ് മറ്റൊരു അവകാശവാദം. എന്നാല്‍, റാണ മരിച്ചത് ജൂലൈ 31നായിരുന്നുവെന്ന വസ്തുത പുറത്തായതോടെ അഭിനവ ഗീബല്‍സുമാര്‍ പുതിയ നുണക്കഥ മെനയുകയാണ്.

ഈ സത്യങ്ങള്‍ ചെരുപ്പ് ധരിച്ചപ്പോഴേക്കും നുണ എത്രയോ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നുവെന്നതും ഫാഷിസം ലക്ഷ്യമിട്ടത് നേടിയെന്നതും അനുബന്ധം.
ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന വാശിക്ക് പിറകിലുമുണ്ട് ഫാഷിസ്റ്റ് അജണ്ടയുടെ ഹിന്ദുത്വ മനസ്സ് എന്നത് ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പ്രസംഗത്തിന്റെ ആമുഖം മാത്രം ശ്രദ്ധിച്ചാല്‍ മതി. തങ്ങളുടെ കൂടെ ഇരുന്നിരുന്ന (ഏതോ ആശയത്തിലുള്ള) വ്യക്തി മരണപ്പെട്ട് വിളിപ്പാടകലെ കിടക്കുമ്പോള്‍ ഇത്ര ആഹ്ലാദഭരിതമായി ബജറ്റ് പ്രസംഗത്തെ ആഘോഷമാക്കാന്‍ എങ്ങിനെയാണവര്‍ക്ക് സാധിച്ചത്.

‘ഇന്ന് വസന്ത പഞ്ചമിയാണ്. ഈ സവിശേഷ ദിനത്തിലാണ് ഞാന്‍ ബജറ്റ് അവതരിപ്പിക്കുന്നത്..’, ഭരണപക്ഷ അംഗങ്ങള്‍ വിജയ ഭാവത്തോടെ ഡസ്‌കിലടിക്കുന്നു. പൊതു ബജറ്റില്‍ റെയില്‍വെ ബജറ്റ് ലയിപ്പിച്ച ശേഷം നടക്കുന്ന ബജറ്റ് എന്നതിനപ്പുറം ഇത്തവണ അതിന് വേറെ പ്രത്യേകതയൊന്നുമില്ല. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ പിടിവാശിക്ക്, ഹിന്ദു പുരാണങ്ങളില്‍ വാഗ്‌ദേവതയായി കണക്കാക്കപ്പെടുന്ന സരസ്വതിയുടെ ജന്മദിനമായ ‘വസന്ത പഞ്ചമി’ എന്നതു മാത്രമാണ് കാരണം.

മരണം സ്ഥിരീകരിച്ചാലും ഇപ്പോഴത്തെ ‘വാദങ്ങള്‍’ നിരത്തി അതൊക്കെ ആവാമായിരുന്നു. എന്നിട്ടും അതിന്റെ പേരില്‍ ഇ അഹമ്മദ് എന്ന കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ, 12 തവണ രാജ്യത്തിനായി ഐക്യരാഷ്ട്ര സഭയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ച, നാലു പതിറ്റാണ്ട് പാര്‍ലമെന്ററി രംഗത്ത് നിറസാന്നിധ്യമായി നിന്നൊരാളുടെ നെഞ്ചിന്‍കൂടിലേക്ക് 12 മണിക്കൂറിലേറെ ‘മെക്കാനിക്കല്‍ കംപ്രഷന്‍ ഡിവൈസ് (ഓട്ടോപ്‌ളസ്) പ്രവര്‍ത്തിപ്പിച്ചത് അദ്ദേഹത്തെ രക്ഷിക്കാനെന്നാണ് ആസ്പത്രി അധികൃതരുടെ വാദമെങ്കില്‍, ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ.സി.യുവില്‍ എന്തുകൊണ്ട് പ്രവേശിപ്പിച്ചില്ലെന്ന ചോദ്യം നിസ്സാരമാണോ.

ഇ.സി.എം.ഒ ചെയ്യുന്നതിനുമുമ്പ് ‘ബ്രൈന്‍സ്റ്റം ഫങ്ഷനിങ്’ നോക്കുക പോലും ചെയ്യാതെ വിദഗ്ധ ഡോക്ടര്‍മാരായ മക്കളെപ്പോലും തടഞ്ഞത് മെഡിക്കല്‍ എത്തിക്‌സിന്റെ ഏതു കള്ളിയിലാണ് പെടുത്തുക. ഹൃദയത്തെ കംപ്രസ് ചെയ്ത് ബ്‌ളഡ് സര്‍ക്കുലേഷന്‍ ഉണ്ടാക്കുന്ന ഈ ഉപകരണം കൂടിയാല്‍ 30-40 മിനിറ്റിലധികം ഉപയോഗിക്കാനാവില്ലെന്നിരിക്കെ 78 വയസ്സുള്ള ഒരാളില്‍ പ്രയോഗിക്കുമ്പോള്‍ അതിലെ മനുഷ്യാവകാശ ലംഘനം ചെറുതാണോ.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്നെത്തിച്ച ജനപ്രതിനിധിയുടെ ശ്വാസകോശവും ഹൃദയവും തലച്ചോറും പ്രവര്‍ത്തനം നിലച്ചിട്ടും ഇ.സി.എം.ഒവിന് വിധേയമാക്കിയ കൊടും പാതകത്തിനു നേരെ ഭരണകൂടം എത്രകാലം മുഖംതിരിക്കും. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതിന് പുറമെ, കാവലിന് ഗുണ്ടകളെയും ഏര്‍പ്പാടാക്കിയെന്ന ആരോപണം പ്രധാനമന്ത്രിയുടെ ‘ജീവഭയത്തോളം’ എത്തും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആസ്പത്രിയില്‍ എം.പിമാരെയും മുന്‍ കേന്ദ്രമന്ത്രിമാരെയും ‘രോഗി’യുടെ ഡോക്ടര്‍മാര്‍ കൂടിയായ മക്കളെയും തടയുമ്പോള്‍ രാജ്യം ഇന്നെത്തിയ രോഗാവസ്ഥ എത്ര ഭീകരമാണെന്ന് വേഗം ബോധ്യപ്പെടും.

ഗുജറാത്തിലും മുംബൈയിലും മീററ്റിലും ഭീവണ്ടിയിലും മുസാഫര്‍ നഗറിലും ബീമാപള്ളിയിലും കൊടിഞ്ഞിയിലും ഫാഷിസം ചെയ്തതുതന്നെയാണ് ആര്‍.എം.എല്‍ ആസ്പത്രിയിലും സംഭവിച്ചത്. അര നൂറ്റാണ്ടായി ഇ അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ അവിടങ്ങളിലെല്ലാം ഇടപെട്ടത് ജനാധിപത്യപരമായ ആയുധം കൊണ്ടാണ്. ഫാഷിസത്തിന്റെ പോര്‍മുഖത്തേക്ക് ഓടിയെത്തി 54 ഇഞ്ച് നെഞ്ചുകാരോട് അരുതെന്ന് ഗര്‍ജ്ജിക്കാന്‍ കരുത്തേകിയ പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണിത്.

ഹജ്ജ് ക്വാട്ട ലക്ഷത്തില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷത്തിലെത്തിച്ച അഹമ്മദ് സാഹിബിന്റെ സഭയിലെ അവസാന ചോദ്യം ശബരിമലയിലെ വിമാനത്താവളത്തെ കുറിച്ചായിരുന്നുവെന്നത് യാദൃച്ഛികമല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതു സമൂഹം അഹമ്മദ് സാഹിബിനുണ്ടായ ദുരനുഭവത്തിന് കണക്കുചോദിക്കാന്‍ രംഗത്തുണ്ടെന്നത് തന്നെ ജനാധിപത്യത്തിന്റെ ഉറച്ച സാധ്യത ശരിവെക്കുന്നതാണ്. സംയുക്ത പാര്‍ലമെന്ററിസമിതിയുടെ അന്വേഷണം, മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍, കോടതി നടപടികള്‍ തുടങ്ങി ആര്‍.എം.എല്‍ ആസ്പത്രി വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മെയില്‍ അയച്ചും ബഹുമുഖ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഇത്തരം ജനാധിപത്യത്തിന്റെ നേരായ സാധ്യതകള്‍ വെറും വൈകാരിക വിഷയമാക്കി സംഘര്‍ഷഭരിതമാക്കാന്‍ ജീവിത കാലമത്രയും അഹമ്മദ് സാഹിബിനെ വേട്ടയാടിയ ചിലര്‍ നടത്തുന്ന വിലകുറഞ്ഞ ശ്രമങ്ങളും കാണേണ്ടതുണ്ട്. മാന്യത നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റിയവര്‍, പാര്‍ലമെന്റ് നിര്‍ത്തിവെക്കാത്തതോ ബജറ്റ് അവതരിപ്പിച്ചതോ അല്ല മര്‍മ്മം. മനുഷ്യാവകാശത്തിന്റെ ശവപ്പറമ്പായി രാജ്യം മാറുന്നോ എന്നതാണ് കാതലായ പ്രശ്‌നം.

chandrika: