വാക്കുതര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു

മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിക്കുകയായിരുന്നു. സഹോദരന്മാര്‍ക്കൊപ്പം തറവാട് വീടിലായിരുന്നു പിതാവിന്റെ താമസം.

പിതാവും മാതാവുും തമ്മില്‍ ഒരു വര്‍ഷത്തോളമായി അകന്നുകഴിയുകയായിരുന്നെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. ഇതോടെ മാതാവും സനലും മറ്റൊരു വീട്ടിലായിരുന്നു താമസം. സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം.

മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. നാളെയായിരിക്കും പോസ്റ്റ്മോര്‍ട്ടം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

ആശുപത്രിയിലായിരിക്കെ കഴിഞ്ഞദിവസം സനല്‍ പിതാവിനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

webdesk17:
whatsapp
line