മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം; സിപിഎം നേതാവ് എം.ജെ ഫ്രാൻസിസിനെതിരെ കേസ്

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കേസ് എടുത്തത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിംകള്‍ക്കാണെന്നും എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി പ്രാര്‍ഥിച്ചാല്‍ മതിയെന്നുമുള്ള ഫേസ്ബുക്ക് കമന്റിലാണ് കേസ്. മൂവാറ്റുപുഴ സ്വദേശി ഇബ്രാഹിം ആണ് പരാതി നല്‍കിയിരുന്നത്.

കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസ് കമന്റിട്ടിരുന്നത്. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്ന് കമന്റില്‍ ആരോപിച്ചിരുന്നു.

‘ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്‌ലിംകള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതി. അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്’ എന്നും കമന്റില്‍ പറഞ്ഞിരുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.

പിന്നാലെ ഖേദം പ്രകടിപ്പിച്ചും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതാണെന്നും പാര്‍ട്ടി നിലപാടിന് വിപരീതമായ കമന്റ് വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എം.ജെ ഫ്രാന്‍സിസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

webdesk13:
whatsapp
line