ഹൈദരാബാദ്: തെലങ്കാനയില്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച് തടാകത്തില്‍ ഒഴുക്കിയ കേസില്‍ മുന്‍ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍നിന്ന് സ്വമേധയാ വിരമിച്ച ഗുരുമൂര്‍ത്തി കച്ചന്‍ബാഗിലെ ഡി.ആര്‍.ഡി. ഔട്ട്‌സോഴ്‌സിങ് ബേസില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്ത് വരികയായിരുന്നു.
13 വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുമൂര്‍ത്തി മാധവിയെ കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കി കുക്കറില്‍ വേവിക്കുകയും പിന്നാലെ സമീപത്തെ തടാകത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഗുരുമൂര്‍ത്തി വെളിപ്പെടുത്തി. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശുചിമുറിയില്‍ വെച്ച് ശരീരം വെട്ടിമുറിച്ചത്. ശരീര ഭാഗങ്ങള്‍ പൂര്‍ണമായും എല്ലില്‍നിന്ന് വേര്‍പെടുത്തിയശേഷം കീടനാശിനി തളിച്ച് വേവിച്ചു. ഇത്തരത്തില്‍ ഇറച്ചിയും എല്ലും മൂന്നു ദിവസം വേവിച്ചതായാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ ബാഗിലാക്കി സമീപത്തെ തടാകത്തില്‍ ഉപേക്ഷിച്ചു.
ഗുരുമൂര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തടാകത്തില്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ഗുരുമൂര്‍ത്തി സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് എല്‍.ബി നഗര്‍ ഡി.സി.പി പറഞ്ഞു. മാധവിയെ കാണാനില്ലെന്ന കഥ ഉണ്ടാക്കിയതും യുവതിയുടെ രക്ഷിതാക്കളെ അറിയിച്ചതും ഗുരുമൂര്‍ത്തി തന്നെയാണ്.