ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്നു സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കൺർവേറ്റർക്കു റിപ്പോർട്ട് സമർപ്പിക്കും. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നി​ഗമനം. പപ്പാൻമാരുടെ മൊഴികൾ ഇന്നലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ രേഖപ്പെടുത്തി. സംഭവത്തിൽ വനം മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.

അപകടത്തിൽ മരിച്ച രാജൻ, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. സാരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 12 പേർ ചികിത്സയിലുണ്ട്.

ദുഃഖസൂചകമായി ഇന്ന് കൊയിലാണ്ടി ന​ഗരസഭയിലെ 9 വാർഡുകളിൽ സംയുക്ത ഹർത്താലിന് ആഹ്വാനമുണ്ട്. ന​ഗരസഭയിലെ 17,18 വാർഡുകൾ, 25 മുതൽ 31 വരെയുള്ള വാർഡുകളിലുമാണ് ഹർത്താൽ. കാക്രാട്ട്കുന്ന്, അറുവയൽ, അണേല കുറുവങ്ങാട്, കണയങ്കോട്, വരകുന്ന്, കുറുവങ്ങാട്, മണമൽ, കോമത്തകര, കോതമം​ഗലം വാർഡുകൾക്കാണ് ഹർത്താൽ ബാധകം.

ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലും പെട്ടാണ് കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവർ മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളുമാണ്.

ഉത്സവത്തോടനുബന്ധിച്ച് എത്തിച്ച ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ആനകളെ ഒരുക്കുന്നതിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ വെടിക്കെട്ട് തുടങ്ങിയതിന് പിന്നാലെ ഓരാന അക്രമസക്തനായി മറ്റൊരു ആനയെ കുത്തി. ഇതോടെ രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ആനകളെ പിന്നീട് തളച്ചു.

webdesk13:
whatsapp
line