X

ഒടുവില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ തേടി അമിത്ഷാ

ന്യൂഡല്‍ഹി: ഒടുവില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത്ഷായെ ശ്വസന സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ, കോവിഡ് ബാധിച്ച് അമിത് ഷാ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്്. ഇത് വിവാദമായിരുന്നു.

അമിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. അധികാരത്തിലുള്ളവരുടെ പരിലാളനയും രക്ഷാകര്‍തൃത്വവും പൊതു സ്ഥാപനങ്ങള്‍ക്കു ആവശ്യമാണെന്നും തരൂര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

‘അസുഖം വന്നപ്പോള്‍ നമ്മുടെ ആഭ്യന്തര മന്ത്രി ഡല്‍ഹിയിലെ എയിംസ് തിരഞ്ഞെടുക്കാതെ അയല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയതില്‍ ആശ്ചര്യം തോന്നുന്നു. പൊതുജനത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍, പൊതുസ്ഥാപനങ്ങള്‍ക്കു ഭരണത്തിലുള്ളവരുടെ രക്ഷാകര്‍തൃത്വവും പരിലാളനയും ആവശ്യമാണ്.’ തരൂര്‍ പറഞ്ഞു.

കോവിഡ് ലക്ഷണങ്ങളോടെ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അമിത് ഷാ തന്നെയാണു കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രാഥമിക ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ഷാ ടെസ്റ്റിനു വിധേയനായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ട നിലയിലാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 14 ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. ആശുപത്രി വിട്ട അമിത് ഷാ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം, അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

 

chandrika: