Categories: Newsworld

പാകിസ്താനിലെ ട്രെയിന്‍ റാഞ്ചല്‍; മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു

പാകിസ്താനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ബന്ദികളാക്കിയ 346 ബന്ദികളെയും മോചിപ്പിച്ചു. 30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലില്‍ മരിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചതായും റിപ്പോര്‍ട്ട്.

പാകിസ്താനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും കൊല്ലപ്പെട്ടു. ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു. തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു.

കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിന്‍ റാഞ്ചല്‍ നടത്തിയിരിക്കുന്നതെന്നാണ് പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 9 ബോഗികളുള്ള ട്രെയിനില്‍ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

webdesk18:
whatsapp
line