X

എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി അടുത്ത ബന്ധു; മന്ത്രി റിയാസിന്‍റെ സ്റ്റാഫിലും ബന്ധു; എന്നിട്ടും പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിക്ക് കൈക്കൂലിയോ?

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ ഉന്നയിച്ചത് എഡിഎം നവീന്‍ ബാബു ഒരു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു. അതിനു പിന്നാലെയാണ് എഡിഎം നവീന്‍ ജീവനൊടുക്കിയതും. നവീന്‍റെ യാത്രയയപ്പു ചടങ്ങില്‍  ക്ഷണിക്കാതെ വരുകയും അദ്ദേഹത്തെ രൂക്ഷമായ രീതിയില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ സംഭവത്തിന് പിറ്റേ നാള്‍ നവീന്‍ ജീവനൊടുക്കി.

ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് തളളിവിട്ട പ്രസിഡന്‍റിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാവശ്യത്തിനു വേണ്ടിയാണ് പ്രതിപക്ഷവും ജീവനക്കാരും ഇപ്പോഴും തെരുവില്‍ ശക്തമായി പ്രതിഷേധിക്കുന്നത്.

ദിവ്യയും  എഡിഎമ്മും തമ്മിലുള്ള പ്രശ്നത്തിനു പ്രധാനകാരണം ടി.വി പ്രശാന്തന്‍ എന്ന ആളുടെ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളില്‍ ദിവ്യ ഇടപെട്ടത് മൂലമാണ്. എഡിഎമ്മിനെ നേരില്‍ വിളിച്ച് പ്രശാന്തിന്‍റെ ആവശ്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് ദിവ്യ തന്നെ പറഞ്ഞിരുന്നു.  പ്രശാന്തിന്‍റെ കാര്യത്തില്‍ ദിവ്യ കാര്യമായ ഇടപെടല്‍ നടത്തിയതിന് പ്രധാനമായും ഒരു ഉത്തരം മാത്രമേയുള്ളു അത് പ്രശാന്തിന്‍റെ സിപിഎമ്മിനോടുള്ള ബന്ധമാണ്.

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്‍റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനവുമായി വളരെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ കൈക്കൂലി കൊടുത്ത് അനുമതി വാങ്ങിയ ശേഷം പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയെന്നാണ് ഇവരുടെ തന്നെ വാദം പോലെ കൈക്കൂലി ഇടപാട് നടന്നെന്ന് കണക്കുകൂട്ടിയാല്‍ ഉണ്ടാകുന്ന പ്രതീതി. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്ന ധാരണയാണ് ഇതോടെ മറനീക്കി പുറത്ത് വരുന്നത്.

webdesk13: