X

മുഖ്യമന്ത്രിയുടെ മാഫിയ സംഘത്തിന്റെ തലവനാണ് അജിത്ത് കുമാര്‍; ഒന്നാം പ്രതി പിണറായി വിജയന്‍: കെ.എം ഷാജി

പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണതാണെന്നും ഇത് എഡിജിപി അജിത്ത് കുമാറിലോ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലോ നില്‍ക്കില്ലെന്നും ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. നിസാരമായി തള്ളിക്കളയാവുന്ന കാര്യങ്ങള്‍ അല്ല എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ നടത്തിയ വെളിപ്പെടുത്തല്‍.

ഇന്ത്യയെ ഞെട്ടിച്ച വയനാട് ദുരന്തത്തിന്റെ ചുമതല പോലും മുഖ്യമന്ത്രി നല്‍കിയത് എംആര്‍ അജിത്ത് കുമാറാണ്. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിക്കാന്‍ കാരണമായതും അത്തരം ചില മുഖ്യമന്ത്രിയുടെ താല്‍പര്യവും മറ്റുമാണ്. ഈ അജിത്ത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെയാണ് ഗുരുതരമായി ആരോപണം.

അജിത്ത് കുമാറും ശശിയെന്നും പറഞ്ഞ് അവസാനിപ്പിക്കാവുന്ന കാര്യമില്ലത്. ഇതിന്റെയെല്ലാം പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയായതു മുതല്‍ കേരളത്തെ കൊള്ളയടിക്കാന്‍ രൂപീകരിച്ച മാഫി സംഘത്തിലെ തലവനാണ് അജിത്ത് കുമാര്‍. പി ശശിയും ഈ സംഘത്തിലുള്ളതാണ്. അതിനാല്‍ തന്നെ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.

പീഡന കേസില്‍ പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ പിന്നീട് കുളിപ്പിച്ച് വൃത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള 29 വകുപ്പുകളിലും കയ്യിടുന്നവനായി ശശിയെ മാറ്റിയത് ആരാണ്? കേരളത്തില്‍ നടന്നിട്ടുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള മാഫിയ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ട്. ഭീകരമായ പൊലീസിന്റെ ഒരു കോക്കസ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയാണെന്നും കെഎം ഷാജി ആരോപിച്ചു. വര്‍ഗീയപരമായി കേരളത്തിലെ മനുഷ്യരെ തല്ലിപിരിക്കാനുള്ള ബിജെപി അജണ്ടയാണ് പൊലീസ് ഉപയോഗിക്കുന്നത്.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനവും പൊലീസിലെ അജണ്ടയുടെ ഫലമാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രേരകമായി നിര്‍ത്തിയതടക്കം അന്‍വര്‍ പറയുന്ന കാര്യങ്ങളെല്ലാം ചെന്നെത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയിലാണ്. മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി എന്ന തരത്തിലാണ് അന്‍വറിന്റെ ഒരു ആരോപണം.

മുഖ്യമന്ത്രിയ്ക്ക് ഇതൊന്നും അറിയില്ലെങ്കില്‍ പണി നിര്‍ത്തി പോവുന്നതാണ് നല്ലത്. അന്‍വര്‍ പറയുന്നത് പോലെ ഒരു ശശിയിലോ അജിത്തിലോ നില്‍ക്കുന്നതല്ല. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. അന്ന് നിയമസഭയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണെന്നും ഷാജി പറഞ്ഞു.

പിണറായിക്ക് മുന്‍പില്‍ ഉണ്ടായിരുന്നത് തൃശ്ശൂര്‍ വേണോ മകള്‍ വേണോ എന്ന ചോദ്യമായിരുന്നു. ഇപ്പോള്‍ മകളെ കിട്ടി തൃശൂര്‍ പോയി. ആരോപണം ഉന്നയിച്ച അന്‍വര്‍ സൂക്ഷിക്കണമെന്നാണ് എന്റെ അനുഭവം വെച്ച് പറയാനുള്ളത്. കളിക്കുന്നത് ശശിയോടും പിണറായിയോടുമാണ്. പിണറായിയുടെ കള്ളക്കഥകള്‍ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ തന്നെ പറയും. മുഖ്യമന്ത്രിയുടെ നേരെ വിരലല്ല തോക്കാണ് ചൂണ്ടിയിരിക്കുന്നത്. അപകടം ഉണ്ടാകും എന്ന് കണ്ടാണ് അന്‍വര്‍ തുറന്നു പറയുന്നത്. എംവി ഗോവിന്ദന്‍ നിശബ്ദനാണ്. അദ്ദേഹം മറ്റു ചില റോളുകള്‍ എടുത്തു തുടങ്ങി. അത് വൈകാതെ കേരളത്തിന് ബോധ്യമാകുമെന്നും കെഎം ഷാജി പറഞ്ഞു.

webdesk13: