കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി ടെലിഗ്രാം ഗ്രൂപ്പുകളില്‍ പങ്ക് വെച്ചെന്ന പരാതിയില്‍ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങള്‍ തടയാന്‍ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങള്‍ ചില സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതായി സോഷ്യല്‍ മീഡിയ മോണിറ്ററിങ് ടീം കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 17നാണ് സ്ത്രീകളുടെ സ്വകാര്യത മാനിക്കാതെ വിഡിയോകള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തത്. ഫെബ്രുവരി 19ന് ഒരു ടെലഗ്രാം ചാനലിലും സമാന രീതിയില്‍ വിഡിയോ ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ചതായി കണ്ടെത്തി. ടെലഗ്രാം ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്കൗണ്ട് ഓപറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രയാഗ്രാജ് മഹാകുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും വില്‍ക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ ഉയര്‍ന്നത്. കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉള്‍പ്പെടെയുള്ള വിഡിയോകള്‍ പ്ലാറ്റ്ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് യു.പി പൊലീസ് വ്യക്തമാക്കി. അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ചില ഫേസ്ബുക്ക് പേജുകളും മഹാകുംഭ ഗംഗാ സ്‌നാന്‍ പ്രയാഗ് രാജ് തുടങ്ങിയ അടിക്കുറിപ്പുകളോടെ സ്ത്രീകളുടെ വിഡിയോകള്‍ പങ്കുവെക്കുന്നുണ്ട്.

മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവെന്നും പൊലീസ് പറഞ്ഞു.

webdesk13:
whatsapp
line