Connect with us

kerala

അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി

ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ

Published

on

കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.

സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .

അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.

റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.

അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.

സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.

അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .

ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.

പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.

പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

kerala

ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

Published

on

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.

ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.

Continue Reading

kerala

ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

Published

on

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.

ആളപായമില്ലെന്നാണ് പ്രാഥമിക നി​ഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Continue Reading

Trending