X
    Categories: indiaNews

മോഷണം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു; നാല് പേര്‍ അറസ്റ്റില്‍

മോഷണം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. സംഭവത്തില്‍ സന്ദീപ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. സുനിത എന്ന സ്ത്രീയെയും ഇവരുടെ മൂന്ന് ആണ്‍മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍നിന്നുള്ള തൊഴിലാളിയായ സന്ദീപ് വെള്ളിയാഴ്ച രാത്രി സ്ത്രീയുടെ വീടിനു സമീപത്ത് എത്തുകയായിരുന്നു. എന്നാല്‍ മോഷണം നടത്താനാണ് വന്നതെന്ന് സംശയിച്ച് സുനിതയും മക്കളും ഇയാളെ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മരക്കഷണങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ഓട്ടോയില്‍ കയറ്റി പ്രതികള്‍ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു. എന്നാല്‍ ഇവര്‍ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി സന്ദീപിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സുനിതയും മക്കളും പിടിയിലായി. സംഭവത്തില്‍ ഇവര്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

webdesk17: