X

ലഹരി ഗുളിക വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി തയാറാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍

കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ ഡോക്ടറുടെ വ്യാജ കുറിപ്പടി കംപ്യൂട്ടറില്‍ തയാറാക്കി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍. നാര്‍കോട്ടിക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്. കുറിപ്പടികള്‍ തയ്യാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ ഈ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തു.

മാനസിക പ്രശ്‌നങ്ങള്‍ക്കും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം. ഈ പ്രശ്‌നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടി തയാറാക്കിയത്. ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ 25 വയസ്സുകാരനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാര്‍ഥി വ്യാജ കുറിപ്പടികളുണ്ടാക്കി നല്‍കിയ വിവരം പുറത്തുവന്നത്.

നാര്‍കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് പൊലീസും എക്‌സൈസും നടത്തുന്നത്. നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്‌സസൈസ് വകുപ്പിന്റെ തീരുമാനം.

 

Test User: