X
    Categories: More

പാരീസിലെ ആഗോള ശാസ്ത്ര ജംബോരിയിലേക്ക് മലപ്പുറം സ്വദേശിനിയും.

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: സിന്തറ്റിക് ബയോളജിയിലെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിന് പാരീസിൽ നടക്കുന്ന ആഗോള വേദിയായ ഇൻറർനാഷണൽ ജനിറ്റിക് എഞ്ചിനീയറിംഗ് മെഷീൻ ( ഐ.ജി.ഇ എം) ഗ്രാൻ്റ് ജംബോരിയിൽ മത്സരിക്കുന്നതിന് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഗവേഷക വിദ്യാർത്ഥിനിയും.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വർഷം തോറും സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ പങ്കെടുക്കാനായി കൊൽക്കത്ത ഐ.ഐ.എസ്.ഇ.ആർ (ഐസർ ) ടീമിൻ്റെ പ്രതിനിധിയായാണ് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിനിയായ ഇ.സി.ഫാത്തിമ അൻജും തിരഞ്ഞെടുക്കപ്പെട്ടത് . ഈ മാസാവസാനം നടക്കുന്ന പത്ത് ദിവസത്തെ മേളയിലേക്ക് 21 ന് സംഘം യാത്രതിരിക്കും . സംഘത്തിൻ്റെ യാത്രയുൾപ്പെടെ മുഴുവൻ ചെലവുകളും ഐസർ വഹിക്കും.

കൊൽക്കത്ത ഐസറിലെ പത്തംഗ യുവ ശാസ്ത്രജ്ഞരുടെ ടീമിലെ ഏക മലയാളിയും നായികയും കൂടിയാണ് ഫാത്തിമ അൻജും.

കാലുകളിലെ ഫംഗസ് അണുബാധകളെ പ്രതിരോധിക്കാൻ ഉതകുന്ന പാദരക്ഷകൾ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്ന തങ്ങളുടെ കണ്ടെത്തലുകൾ ജംബോരിയിൽ ടീം അവതരിപ്പിക്കും. ജനിതക എൻജിനീയറിംഗിലൂടെ മാനവരാശിക്ക് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ആഗോള ശാസ്ത്ര മേളയുടെ ലക്ഷ്യങ്ങളിൽ പ്രധാനം.

മലപ്പുറം കൂട്ടിലങ്ങാടി മൊട്ടമ്മൽ സ്വദേശി റിട്ട: ആർമി ഉദ്യോഗസ്ഥൻ ഏലച്ചോല അബ്ദുൽ റഷീദിൻ്റയും തറയിൽ നുസീബയുടെയും മൂന്നാമത്തെ മകളായ ഫാത്തിമ അൻജും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലാണ് ഒന്ന് മുതൽ പ്ലസ് ടു വരെ പഠിച്ചത്.
തുടർന്ന് എൻട്രൻസിലൂടെയാണ് കൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുകേഷൻ ആൻഡ് റിസർച്ചിൽ പ്രവേശനം നേടിയത്. ഐസറിലെ നാലാം വർഷ ബി.എസ് എം എസ് വിദ്യാർത്ഥിനിയാണ് അൻജും.

webdesk17: