X

ഗ്യാൻവാപി മസ്ജിദിലെ നിലവറക്ക് മുകളിൽ നമസ്കാരം വിലക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജി തള്ളി

ഗ്യാന്‍വാപി മസ്ജദിലെ നിലവറക്ക് മുകളില്‍ മുസ്‌ലിംകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹരജി വാരാണസി കോടതി തള്ളി. പൂജ നടക്കുന്ന നിലവറയില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് അനുമതി നല്‍കണമെന്ന ആവശ്യവും സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ഹിതേഷ് അഗര്‍വാള്‍ നിരസിച്ചു. രാഖി സിങ് അടക്കമുള്ളവരാണ് ഹരജി സമര്‍പ്പിച്ചത്. അതേസമയം കേസില്‍ വിധിപറയുന്നത് നേരത്തേ കോടതി മാറ്റിവെച്ചിരുന്നു.

നിലവറയുടെ മേല്‍ക്കൂരക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. നിലവറ ഏറെ പഴക്കമുണ്ടെന്നും മുകളില്‍നിന്ന് വെള്ളം ചോരുന്നുണ്ടെന്നും കാണിച്ച് അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, ഈ വാദത്തെ മുസ്‌ലിം വിഭാഗം എതിര്‍ക്കുകയും നിലവറക്ക് മുകളില്‍ വര്‍ഷങ്ങളായി നമസ്‌കരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജനുവരിയിലാണ് മസ്ജിദിന്റെ നിലവറയില്‍ ഹിന്ദു വിഭാഗക്കാര്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി അന്‍ജുമന്‍ ഇന്‍തിസാമിയ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. നിലവറയില്‍ നടക്കുന്ന പൂജ നമസ്‌കാരത്തിനു തടസ്സമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

മസ്ജിദിനകത്ത് നടക്കുന്ന പൂജ തടഞ്ഞില്ലെങ്കില്‍ വലിയ പ്രശ്നമുണ്ടാകുമെന്നാണ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, വിശദമായി വാദംകേട്ട കോടതി പള്ളിയില്‍ പൂജയും നമസ്‌കാരവും തുടരട്ടെയെന്നു വ്യക്തമാക്കി. തല്‍സ്ഥിതി തുടരാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മറ്റൊരു തരത്തിലുമുള്ള പൂജയോ ആരാധനയോ ഇവിടെ പാടില്ലെന്നും കോടതി അറിയിച്ചു.

വാദം തുടരുന്നതിനിടെ മസ്ജിദിന്റെ സാറ്റലൈറ്റ് ചിത്രം ഉള്‍പ്പെടെ ബെഞ്ച് പരിശോധിച്ചിരുന്നു. ഇതിനുശേഷമാണു പൂജ തുടരാന്‍ അനുമതി നല്‍കിയത്. പള്ളിയിലേക്കും പൂജ നടക്കുന്ന നിലവറയിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ രണ്ടു ഭാഗങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനാല്‍ പൂജയും നമസ്‌കാരവും തുടരുന്നതില്‍ ഒരു തരത്തിലുമുള്ള പ്രശ്നവുമില്ലെന്നും നിരീക്ഷിച്ചു.

webdesk13: