X

മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയില്‍ വായിലെ മുറിവിന് ചികിത്സ തേടിയ നാല് വയസുകാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരന്‍ മരിച്ചു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കളിക്കുന്നതിനിടെ വായില്‍ കമ്പ് കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്‌തേഷ്യ നല്‍കി അല്‍പ്പസമയത്തിനു ശേഷം കുഞ്ഞ് മരിച്ചു. മരണകാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം ചികിത്സാ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സകളാണ് കുഞ്ഞിനു നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

webdesk14: