X

അലങ്കോലമാകുന്ന ആകാശ പാത

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്‍ രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്‍ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്‍ഹി ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍ ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അ മൃതസര്‍ഡെറാഡൂണ്‍ഡല്‍ഹി വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്‍ തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്‍ മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്‍ വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ വീസാപ്രശ്‌നമുള്‍പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറെയും. വ്യാജ ബോംബ് ഭീഷണികള്‍ വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളും വിമാനത്താവളങ്ങളും നിര്‍ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്‍ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്‍ഗം. വ്യാജ ഭീഷണിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്‍ വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്‍ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്‍നിന്നാണ് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ സര്‍ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തത് ഭീഷണികള്‍ നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്‍ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല.

വ്യാജ ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്‍ദേശം ആദ്യം നല്‍കിയത്. പുതിയ സാഹചര്യത്തിലും സര്‍ക്കാര്‍ പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്‍ അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.

 

webdesk14: