ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.
ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.