Connect with us

Video Stories

തളരുന്ന മാനസികാരോഗ്യം

Published

on

കേരളത്തില്‍ ഒന്‍പതു ശതമാനം പേരില്‍ സാധാരണ മാനസിക രോഗം ഉള്ളതായാണ് പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 5.86 ശതമാനം മലയാളികളിലാണ് ഇത്തരം മാനസിക രോഗ ബാധ കണ്ടതെങ്കില്‍ ഇപ്പോഴതില്‍ ഏതാണ്ട് മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സാധാരണ മാനസിക പ്രശ്‌നങ്ങള്‍ (സി.എം.ഡി) എന്ന പട്ടികയിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവരില്‍ മാത്രം 12.43 ശതമാനം പേര്‍ക്ക് മാനസിക രോഗം ഉള്ളതായാണ് സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്.

 

ദേശീയ ശരാശരി മൂന്നു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണിതെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വസ്തുതയാണ്. സര്‍ക്കാരിന് അടിയന്തിരമായി ഇടപെടേണ്ടതും.കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ 45,886 കുടുംബങ്ങളിലായി 1,92,980 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. രോഗികളില്‍ തുടര്‍ ചികില്‍സ ലഭിക്കുന്നത് 55.9 ശതമാനത്തിന് മാത്രമാണ്. 18 വയസ്സിന് താഴെയുള്ളവരില്‍ 3.79 ശതമാനം പേരും മദ്യത്തിന് അടിമകളാണെന്നും പഠനം പറയുന്നു.

 

ഇടുക്കിയാണ് ഇതില്‍ മുന്നില്‍. ദാരിദ്ര്യവും അവബോധക്കുറവുമാണ് മതിയായ ചികില്‍സ കിട്ടാതിരിക്കാന്‍ കാരണമത്രെ. ജീവിത കാലം മുഴുവനും മാനസിക രോഗത്തിന് അടിമകളായവര്‍ സംസ്ഥാനത്ത് 0.77 ശതമാനമാണ്. ഭ്രാന്ത് (സ്‌കീസോഫ്രീനിയ) 0.29 ശതമാനം പേര്‍ക്കും സംശയ രോഗം 0.37 ശതമാനം പേര്‍ക്കും ഉണ്ട്. മറവി രോഗവും അനുബന്ധ രോഗങ്ങളും അറുപത് കഴിഞ്ഞവരില്‍ 10.48 ശതമാനമാണ്. ആരോഗ്യ വകുപ്പിനു കീഴിലെ വര്‍ക്കര്‍മാരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി പഠനത്തിന് നേതൃത്വം നല്‍കി. പഠനത്തിലെ പരിമിതികള്‍ പരിഗണിക്കുമ്പോള്‍ വിവരങ്ങള്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

 
ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ ആരോഗ്യമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പല കാരണങ്ങളാല്‍ രോഗത്തിനടിപ്പെടുന്നവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്നു. 1993 ലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനം മാനസികാരോഗ്യ അതോറിറ്റിക്ക് രൂപം നല്‍കിയത്. 2012ല്‍ കേരളം മാനസികാരോഗ്യം സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2013ല്‍ മാനസികാരോഗ്യ നയത്തിനും രൂപം നല്‍കി. കേവലം ചികില്‍സ മാത്രമല്ല മാനസികാരോഗ്യ പരിപാലനം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് നയത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ഇതൊക്കെയായിട്ടും ഈ മേഖലയില്‍ പിറകോട്ടുപോകുകയാണെന്നാണ് മേല്‍വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്.

 
തകരുന്ന മനസ്സുകളുടെ പ്രതിഫലനമാണ് കുറ്റകൃത്യം സംബന്ധിച്ച കണക്ക്. കേരളത്തില്‍ മദ്യപാനവും ആത്മഹത്യാനിരക്കും കുറ്റകൃത്യങ്ങളും താരതമ്യേന വര്‍ധിച്ചതാണെന്ന് വിവിധ റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലും അധികമാണ്. 2014ല്‍ കേരളത്തില്‍ ലക്ഷത്തിന് 24.9 ഉം ഇന്ത്യയില്‍ പത്തും . 1991ല്‍ ഇത് 28.9 ആയിരുന്നുവെന്നത് ആശ്വസിക്കാവുന്നതാണെങ്കിലും. മലപ്പുറമാണ് രാജ്യത്തുതന്നെ ഏറ്റവും കുറവ് ആത്മഹത്യയുള്ള ജില്ല (ലക്ഷത്തിന് 8.3) എന്നത് ചില സൂചകങ്ങള്‍ നല്‍കുന്നു.

 

2015ലെ ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്ന ജില്ല കൊല്ലമാണ്. 13257 കുറ്റകൃത്യമാണ് ഈ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത മഹാനഗരങ്ങളെപോലും കവച്ചുവെക്കുകയായിരുന്നു കൊല്ലം.ഉയര്‍ന്ന വിദ്യാഭ്യാസ-ജീവിത നിലവാരവും ആരോഗ്യ ക്ഷേമ രംഗത്തെ നേട്ടങ്ങളുമൊന്നും കേരളീയരുടെ മാനസികാരോഗ്യനിലയെ അനുകൂലമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

 

പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുമ്പോഴും മലയാളി മനസ്സ് തീക്കനലിലാണെന്നാണ് മേല്‍പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിന് തക്ക ജീവിത നിലവാരം കൈവരിച്ചപ്പോള്‍ തന്നെ മാനസികോല്ലാസപരമായ കാര്യങ്ങള്‍ക്ക് നാം വേണ്ടത്ര സമയം കണ്ടെത്തുന്നില്ല എന്നത് പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഒരു വിനോദ സഞ്ചാരം വഴി കിട്ടുന്ന ഉല്ലാസത്തേക്കാള്‍ മലയാളി പെട്ടെന്ന് ചെല്ലുക മാനസിക രോഗ വിദഗ്ധരുടെ അടുത്തേക്കാണ്.

 

സംസ്ഥാന തലത്തില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കുട്ടികളില്‍ പലരും ദേശീയ തലത്തില്‍ പല മല്‍സര പരീക്ഷകളിലും പിന്നിലെത്തുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. ലൈംഗികമായ അറിവ് മുമ്പുമുതല്‍ തന്നെ മതപാഠശാലകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമൊക്കെ നമുക്ക് ലഭിച്ചിരുന്നതാണ്. എന്നാലിന്ന് രക്ഷിതാക്കളാലും അധ്യാപകരാലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരവധി വരുന്നു. കുരുന്നുകളിലുണ്ടാകുന്ന ഇത്തരം മാനസികാഘാതങ്ങള്‍ പിന്നീട് അവരുടെ വളര്‍ച്ചയെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇവരാണ് മദ്യം, മയക്കുമരുന്ന് പോലുള്ള വിപത്തുകളില്‍ ചെന്ന് ചാടുന്നതും രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കിലാകുന്നതും.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ഇവിടെ താരതമ്യേന കൂടുതലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നമുക്ക് ആശ്രയിക്കേണ്ടിവന്നതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോകുന്നു. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും കാരണം അവരുടെ വിലപേശല്‍ ശേഷി വര്‍ധിച്ചപ്പോള്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍ കലഹങ്ങളും അരക്ഷിതാവസ്ഥയും വര്‍ധിച്ചു. ഭിന്നിച്ചുകഴിയുന്ന മാതാപിതാക്കളുടെ മക്കളില്‍ മാനസിക-പഠനവൈകല്യങ്ങള്‍ ഇന്ന് തുലോം കൂടുതലാണ്. കുട്ടികളുമായി കൗണ്‍സലര്‍മാരുടെയും മനോരോഗ വിദഗ്ധരുടെയും പക്കലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതില്‍ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും കാരണമാണ്.

 

ആഗോളവത്കരണവും കൃഷിനാശവും അനുബന്ധ കാരണങ്ങള്‍. ആസ്പത്രികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം സര്‍ക്കാര്‍ മേഖലയില്‍ പോലും കൂടുന്നില്ല. ഈ വിഷയത്തില്‍ പഠനത്തിനെത്തുന്നവരും കുറവാണ്. സ്‌കൂളുകളില്‍ കൗണ്‍സലിങ് സൗകര്യം ഏര്‍പെടുത്തണമെന്ന നിര്‍ദേശത്തിന് ഇന്നും സമ്പൂര്‍ണമായ പ്രതികരണം ലഭിച്ചിട്ടില്ല. രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും ഒരേ സമയം അവബോധം സൃഷ്ടിക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

 

കേരളത്തിന് ലഭിക്കുന്ന മാനസികാരോഗ്യം സംബന്ധിച്ച ഫണ്ടില്‍ പലപ്പോഴും പകുതിയോളവും ചെലവാക്കപ്പെടാതെ പോകുന്നുവെന്ന ആരോപണം നിലവിലുണ്ട്. 2005-2010ല്‍ ഇടതുമുന്നണി ഭരണകാലത്ത് കേന്ദ്രം ഇക്കാര്യത്തില്‍ അനുവദിച്ച 9.98 കോടിയില്‍ 4.07 കോടിയും ലാപ്‌സാകുകയായിരുന്നു. ഇതിനിടെയാണ് മദ്യനിരോധനത്തിന് കഴിഞ്ഞ സര്‍ക്കാറെടുത്ത ധീരോദാത്തമായ നടപടികളെ പൊളിച്ചടുക്കുന്ന നയം ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കേരളത്തിലെ മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വൻഭൂരിപക്ഷത്തോട് വിജയിക്കും’; സരിൻ പക്വത കാണിക്കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Published

on

കേരളത്തിൽ നടക്കാൻ പോകുന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേരിടുന്നതെന്നും മൂന്ന് സ്ഥാനാർഥികളെയും വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ.സി എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്‍റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്.  ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സരിന്‍ കൂടുതൽ പക്വത കാണിക്കണമായിരുന്നുവെന്നും  കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ലെന്നും കെ.സി വ്യക്തമാക്കി.

കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാമെന്നും കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാൽ സൂചിപ്പിച്ചു.

Continue Reading

india

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടന; നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

Published

on

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയെന്നും അവരെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് ലീഡര്‍ ജഗ്മീത് സിങ്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന. ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് ജഗ്മീത്. കൂടാതെ ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയുടെ സഖ്യകക്ഷികളായ യു.എസിനോടും യു.കെയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍.സി.എം.പിയുടെ അന്വേഷണപ്രകാരം ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമേറിയതാണ്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെതിരുമാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ നയതന്ത്രജ്ഞര്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയുണ്ടായി. അവര്‍ കനേഡിയന്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കനേഡിയന്‍ ബിസിനസുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കാനഡക്കാരെ കൊല്ലുകയും ചെയ്തു. അത് വളരെ ഗുരുതരമാണ്.

അതിനാല്‍ തന്നെ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍ ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു. അതിനാല്‍ത്തന്നെ ഇവിടുത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റംവരേയും ഞങ്ങള്‍ പോകും,’ ജഗ്മീത് പറയുന്നു.

എന്നാല്‍ നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്നെക്കുറിച്ചുള്ള മാത്രം ആശങ്കയല്ലെന്നും മറിച്ച് കാനഡക്കാരുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സിങ് പ്രതികരിക്കുകയുണ്ടായി. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

Continue Reading

kerala

ഭരണകൂട അഹന്തയുടെ രക്തസാക്ഷി

പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

Published

on

ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ഇന്നലെ ജീവനൊടുക്കിയ കണ്ണൂര്‍ ജില്ലാ എ.ഡി.എം നവീന്‍ബാബു. ജന്മനാട്ടില്‍ തന്നെ സര്‍വീസ് അവസാനിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പിനിടെ ക്ഷണിക്കാതെ കയറിവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ജീവന്‍ അവസാനിപ്പിച്ചത്. പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നത് മനപൂര്‍വം വൈകിപ്പിച്ചുവെന്നും അവസാനം എങ്ങനെയാണ് ഇത് നല്‍കിയതെന്ന് തനിക്കറിയാമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍കാര്യങ്ങള്‍ രണ്ടുദിവസത്തിനകം വെളിപ്പെടുത്തുമെന്നുമായിരുന്നു പി.പി ദിവ്യയുടെ ഭീഷണി.

ഈ ഉദ്യോഗസ്ഥന് ഉപഹാരസമര്‍പ്പണം നടത്തുന്ന സാഹചര്യത്തില്‍ താന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ലെന്നുകൂടി കുട്ടിച്ചേര്‍ത്ത്, സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അവഹേളിക്കാവുന്നതിന്റെ അങ്ങേയറ്റവും പൂര്‍ത്തീകരിച്ച് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായി പെരുമാറിയ ശേഷമായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്. സ്വന്തം സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് അപ്രതീക്ഷിതമായി അവഹേളിക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നുപോയ നവീന്‍ അതീവമനപ്രയാസത്തോടെയാണ് കലക്ടറേറ്റില്‍ നിന്ന്
മടങ്ങിപ്പോയത്.

നവീന്‍ ബാബുവിന്റെ മരണം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന അധികാര വര്‍ഗ അഹന്തതയിലേക്കും ഭരണകുട മാഫിയാ ബന്ധങ്ങ ളിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായി മാറിയിരിക്കു കയാണ്. എ.ഡി.എം പോലുള്ള ജില്ലാ ഭരണകുടത്തിന്റെ ഉ ന്നതപദവിയിലിരിക്കുന്ന വ്യക്തിയോട് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ഇത്രയും നികൃഷ്ടമായ രീതിയില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും അതിനുള്ള ധൈര്യം എവിടെനിന്നു ലഭിക്കുന്നുവെന്നുമുള്ളത് പരിശോധനക്ക് വിധേയമാക്കപ്പെടുമ്പോള്‍ അതിന്റെയെല്ലാം ചുരുളുകള്‍ നിഷ്പ്രയാസം അഴിഞ്ഞുവരും.

ജില്ലാകലക്ടര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കയറിവരികയും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്യുമ്പോള്‍ ഈ ഭരണാധികാരികളൊക്കെ വെച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥയുടെ ജീര്‍ണ തയാണ് പ്രതിഫലിക്കപ്പെടുന്നത്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ ഉദ്ദരിക്കുന്ന അവര്‍ ആര്‍ക്കുവേണ്ടി ഏതുഫയലിന്റെ കാര്യത്തിലാണ് ഇത്ര ആത്മാര്‍ത്ഥതയോടെ ഇടപെട്ടത് എന്നതും പ്രസക്തമാണ്. പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്കുവേണ്ടി ഇത്രമേല്‍ ആവേശത്തോടെ ഇടപെടുകയും അവര്‍ വിചാരിച്ച അതേവേഗതയില്‍ കാര്യങ്ങള്‍ നടപ്പാകാത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്യുമ്പോള്‍ അതിനുപിന്നിലെ ചേദോ വികാരവും തീര്‍ത്തും സംശയാസ്പദമാണ്. ഇക്കാര്യത്തില്‍ പെട്രോള്‍ പമ്പ് ഉടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ കോപ്പി ഞൊടിയിടയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരികയാണ്.

കാസര്‍കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന നവീന്‍ ബാബു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കണ്ണൂരിലേക്കെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥ തലപ്പത്തെ സ്വാഭാവിക സ്ഥലംമാറ്റമായിരുന്നു ഇതെങ്കിലും പാര്‍ട്ടി താല്‍പര്യപ്രകാരം അദ്ദേഹം അവിടെ തന്നെ തുടരുകയായിരുന്നു. പാര്‍ട്ടി അനുഭാവിയായിരുന്ന അദ്ദേഹം സി.പി.എം അനുകൂല സംഘടനയുടെ ഭാരവാഹിയും നേതാക്കള്‍ക്കെല്ലാം സുസമ്മതനുമായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ തങ്ങളു ടെ സ്വന്തക്കാരനെന്ന നിലയില്‍ നവീന്‍ബാബുവിനെ പാര്‍ ട്ടി പ്രതിഷ്ഠിച്ചിരുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രിയങ്കര നായ ഉദ്യോഗസ്ഥനായിട്ടുപോലും ഇത്രമേല്‍ ക്രൂശിക്കപ്പെടുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു വെങ്കില്‍ അധികാരവര്‍ഗത്തിന്റെ അഹന്ത എത്രമാത്രം ശക്തിയിലാണ് ഉദ്യോഗസ്ഥ സംവിധാനത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് എന്നതിന് മറ്റൊരു തെളിവ് ആവശ്യമി ല്ല. റവന്യൂ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിപോലും മിടുക്കനും കഴിവുറ്റവനുമെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന് ഈ ദുര്‍ഗതിയുണ്ടാവുമ്പോള്‍ ആരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഭരണചക്രം കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് ജനങ്ങളില്‍നിന്നുയരുന്ന ചോദ്യം. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലയുടെ പരമാധികാരിയായ കലക്ടര്‍പോലും കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയില്‍ തലതാഴ്ത്തി ഇരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇത്ര ധാരുണമായ സംഭവുമു ണ്ടായിട്ടും ദിവ്യയെ തള്ളിപ്പറയാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ലെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാ ണ്. ചുരുക്കത്തില്‍ ഭരണ രംഗത്ത് കേരളം എത്തിപ്പെട്ടിരിക്കുന്ന അരാജകത്വമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പെരുമാറ്റവും എ.ഡി.എമ്മിന്റെ മരണവും നല്‍കുന്ന സൂചന.

Continue Reading

Trending