Connect with us

Video Stories

ദുരിതാശ്വാസത്തില്‍ അമാന്തമരുത്

Published

on

അത്യപൂര്‍വമായ മഴക്കെടുതിയാണ് കേരളമിപ്പോള്‍ നേരിടുന്നത്. കാലവര്‍ഷത്തിലെ 24 ശതമാനം അധികമഴ. രണ്ടുപതിറ്റാണ്ടിനിടയിലെ വലിയ അത്യാഹിതം. അണക്കെട്ടുകളെല്ലാം മിക്കതും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇതിനകം നൂറിലധികംപേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ തകര്‍ച്ചക്കും കോടിക്കണക്കിന്‌രൂപയുടെ നഷ്ടത്തിനും പതിനായിരത്തിലധികം ഹെക്ടറിലെ കൃഷിനാശത്തിനും കാലവര്‍ഷം കാരണമായി. ടൂറിസം വഴിയുള്ള നഷ്ടം വേറെ. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചെങ്കുത്തായതും കടലോരവുമായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളെയെല്ലാം പ്രകൃതിക്ഷോഭം ബാധിച്ചിട്ടുണ്ടെങ്കിലും ദുരിതം കൂടുതല്‍ കോഴിക്കോടും മലപ്പുറത്തും, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം മുതലായ മധ്യ-തെക്കന്‍ ജില്ലകളിലുമാണ്. സുമാര്‍ പത്തുലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലകപ്പെട്ടു. വിവിധ ജില്ലകളിലായി മുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി തൊഴിലാളികളടക്കമുള്ള ലക്ഷത്തിലേറെ പേരാണ് ജീവനും കയ്യില്‍പിടിച്ച് കഴിയുന്നത്. ഇതില്‍ വലിയൊരു പങ്കും ആലപ്പുഴ ജില്ലയിലും വിശിഷ്യാ കുട്ടനാടന്‍ മേഖലയിലുമാണ്. എന്നിട്ടും ഈ അടിയന്തിരഘട്ടത്തിലും അധികാരസംവിധാനങ്ങള്‍ കാര്യമായി രക്ഷക്കെത്തുന്നില്ല എന്ന പരാതി ഉയരാനിട വന്നിരിക്കുന്നത് കേരളത്തെയാകെ ലജ്ജിപ്പിക്കുന്നു. പെരുമഴക്കാലം തുടരുകയുമാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 30 കോടിയോളം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായാണ് കണക്ക്. വീടുകള്‍, പാതകള്‍, പാടങ്ങള്‍, തോടുകള്‍, വ്യാപാരസ്ഥാപനങ്ങളെല്ലാം വെള്ളം വിഴുങ്ങിക്കഴിഞ്ഞു. വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഉടുക്കാന്‍വേണ്ട തുണിയില്ലെന്നതോ പോകട്ടെ, അത്യാവശ്യത്തിന് കുടിക്കാന്‍ ശുദ്ധജലമോ കഴിക്കാന്‍ ഭക്ഷണമോ ഇനിയും ഇവിടങ്ങളിലെത്തുന്നില്ല . ഇടുക്കി തൊട്ട് കിഴക്കു നിന്നൊഴുകിയെത്തുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല നദികളും കായല്‍പ്രദേശങ്ങളുമാണ് കുട്ടനാട്ടെ കുടുംബങ്ങളെ വെള്ളത്തില്‍ മുക്കിക്കളഞ്ഞത്. 54000 ഹെക്ടര്‍കൃഷിഭൂമിയുള്ള കുട്ടനാടന്‍ പാടശേഖരത്തില്‍ നെല്‍കൃഷി അടുത്തെങ്ങും പൂര്‍വസ്ഥിതിയിലാകുമെന്ന് പറയാനാകാത്ത അവസ്ഥയാണ്.
പ്രളയദുരിതമുള്‍പ്പെടെയുള്ള വിവിധആവശ്യങ്ങളുമായി കാണാന്‍ചെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തെ ആട്ടിയോടിക്കുന്ന വിധമായിരുന്നു പ്രധാനമന്ത്രിയുടെ പെരുമാറ്റം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ രണ്ടാംദിവസം ആഭ്യന്തരസഹമന്ത്രി എത്തിയെങ്കിലും കാര്യമായനേട്ടമൊന്നും സംസ്ഥാനത്തിന് അവകാശപ്പെടാനായിട്ടില്ല. ആയിരക്കണക്കിന് കോടിയുടെ നാശം സംഭവിച്ച സ്ഥാനത്ത് വെറും 80 കോടിരൂപയാണ് മന്ത്രി കിരണ്‍റിജിജു അനുവദിച്ചിരിക്കുന്നത്. സന്ദര്‍ശനം പ്രഹസനമാണെന്ന് തോന്നിപ്പിക്കുമാറ്, പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍പോലും കേന്ദ്രമന്ത്രി കൂട്ടാക്കിയില്ല. കുമരകത്ത് പ്രതിഷേധത്തെതുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരും പരിവാരവും ഒന്നെത്തിനോക്കിയത്. ഇതിനിടെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരോ മുഖ്യമന്ത്രിയോ തന്നെയോ സ്ഥലത്തെത്താതിരുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ദുരന്തസ്ഥലത്ത് മന്ത്രിമാര്‍ ഓടിയെത്തുന്ന പതിവില്‍നിന്ന് വ്യത്യസ്തമായാണ് ആലപ്പുഴയിലെ രണ്ടുമന്ത്രിമാരുടെ പെരുമാറ്റം. ഭക്ഷണവും മരുന്നും ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരനില്‍നിന്നുണ്ടായത്. സത്യത്തില്‍ കൈനകരി പോലുള്ള പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രണ്ടാഴ്ചയായിട്ടും മതിയായ ഭക്ഷണംപോലും കിട്ടുന്നില്ല. ശുചിമുറിസൗകര്യം തുലോം പരിമിതം. 154 പേര്‍ താമസിക്കുന്ന സ്‌കൂളില്‍ ആകെ ഒരൊറ്റ ശുചിമുറിമാത്രം. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമാണ് ഏറെ പരിതാപകരം. സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ കൂപ്പണ്‍ നല്‍കിയെന്ന് വരുത്തി അടിയന്തിര നടപടികളില്‍ നിന്ന ്ഒഴിഞ്ഞുമാറുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ . പ്രളയത്തിലകപ്പെട്ട ജനങ്ങളോട് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആലപ്പുഴയില്‍ചെന്ന് ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റണമെന്ന് പറഞ്ഞത് വലിയ ചതിയായിപ്പോയി. താലൂക്ക് ആസ്പത്രിവരെ പൂട്ടിയിട്ടു. ഇക്കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഓഖി ദുരന്തത്തെ അനുസ്മരിപ്പിക്കും വിധമാണ് അധികാരികളുടെ പെരുമാറ്റം. ആരോപണങ്ങള്‍ ശക്തിപ്പെടുമ്പോള്‍ എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. എന്നാല്‍ സ്ഥലത്ത് നേരിട്ടുചെല്ലുന്ന ഏതൊരാള്‍ക്കും കാണാനാകുന്നത് വിലപിക്കുന്ന മനുഷ്യരെയാണ്. പരാതികളില്‍ രാഷ്ട്രീയം കാണുന്ന എം.എല്‍.എമാരും ഭരണപക്ഷത്തുതന്നെയുണ്ട്.
2008ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ കുട്ടനാട് പാക്കേജ് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല എന്നിടത്താണ് യഥാര്‍ത്ഥത്തില്‍ നിലവിലെ ദുരിതത്തിന്റെ ആഴം കിടക്കുന്നത്. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പകല്‍കൊള്ളയിലൊതുങ്ങി കുട്ടനാട് പാക്കേജ്. ഇത് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഇത്രയും വലിയ ദുരിതം കുട്ടനാടിന് താങ്ങേണ്ടിവരില്ലായിരുന്നു. പാക്കേജില്‍ പറഞ്ഞത് പ്രകാരം ബണ്ടുകള്‍ പണിതതില്‍ സംഭവിച്ച വലിയ വ്യതിയാനവും മന:പൂര്‍വമായ വീഴ്ചയുമാണ് വെള്ളം പൂര്‍ണമായി ഒഴിഞ്ഞുപോകുന്നതിന് തടസ്സമായത്. മൂന്നുപൂവല്‍ വരെ കൃഷിയെടുക്കാവുന്ന ലോകത്തെ തന്നെ സമുദ്രനിരപ്പിന് താഴെയുള്ള ഏക കാര്‍ഷികപ്രദേശമാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാരിരുമ്പിന്റെ മെയ്ക്കരുത്തുമായാണ് പട്ടിണിയകറ്റാനായി മുരിക്കന്‍മാര്‍ ജനങ്ങളുടെ സഹായത്തോടെ കുട്ടനാട്ടെ കായല്‍ക്കെട്ടുകള്‍ വെള്ളമൊഴുക്കിവിട്ട് ബണ്ടുകെട്ടി കൃഷിക്ക ്പ്രാപ്തമാക്കിയത്. ഇന്നത്തെ ശാസ്ത്രീയയുഗത്തിലും അതില്‍നിന്ന് അല്‍പം പോലും മുന്നോട്ടുപോകാന്‍ നമുക്കായിട്ടില്ല എന്നത് ലജ്ജാകരമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 397 പാടശേഖരങ്ങള്‍ക്കായി നല്‍കിയ 836 കോടിയില്‍ ഭൂരിഭാഗം തുകയും പാഴായെന്നാണ് കണക്ക്. കൃഷിവകുപ്പിന് നീക്കിവെച്ച 200 കോടിയില്‍ 50 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. എന്നാല്‍ ഇടതുപക്ഷ മന്ത്രിമാര്‍ കായല്‍ നികത്തി ആഢംബര മന്ദിരങ്ങള്‍ പണിതും പാടങ്ങള്‍ നികത്തിയും ഉള്ള കൃഷിഭൂമിപോലും കൈക്കലാക്കുന്ന സ്ഥിതിയാണ് നാം അടുത്തകാലത്തുപോലും കണ്ടത്. ഇതിന്റെ പേരില്‍ കുട്ടനാടിന്റെ പ്രതിനിധിയായ മന്ത്രിക്ക് കോടതിവിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്നു. ജനക്ഷേമ പദ്ധതികള്‍ പകല്‍കൊള്ളക്കാരുടെ കൂത്തരങ്ങായി മാറുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇത്തവണത്തേത് പോലുള്ളൊരു പ്രകൃതിദുരന്തം ഏറ്റുവാങ്ങാന്‍ പോലും ഈ ധനാര്‍ത്തി കാരണമായെന്നു വരുന്നതിനപ്പുറം മനുഷ്യത്വരാഹിത്യം എന്താണ് ? മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷംരൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത കുടുംബങ്ങള്‍ക്ക് 3500 രൂപവീതം അക്കൗണ്ടിലിട്ടു കൊടുക്കുമെന്ന അറിയിപ്പും സ്വാഗതാര്‍ഹമാണ്. അടിയന്തിരമായി വേണ്ടത് ദുരിതബാധിതര്‍ക്ക് ഏതുവിധേനയും ഭക്ഷണം എത്തിക്കുകയും വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുകയുമാണ്. ശേഷം വീടുകള്‍ താമസയോഗ്യമാക്കാനുള്ള സഹായം എത്തണം. ജലജന്യ രോഗങ്ങളെക്കുറിച്ചും നിതാന്ത ജാഗ്രത വേണം. കുട്ടനാടിന്റെ നിത്യശാപമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമുണ്ടായേ തീരൂ. ഒപ്പം, വൃക്ഷങ്ങള്‍ വെട്ടിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുമുള്ള വികസനമല്ല മലയാളിക്ക് വേണ്ടതെന്ന് ഈപ്രളയകാലം നമ്മെയാകെ ഓര്‍മിപ്പിക്കുന്നു. ആഗോളതാപനം മൂലം വരുംകാലങ്ങളില്‍ കാലാവസ്ഥ പ്രവചനാതീതമായിരിക്കുമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.

film

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളിലേക്ക്; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം തുടങ്ങും

ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

Published

on

റീ എഡിറ്റഡ് എമ്പുരാന്‍ തീയറ്ററുകളില്‍ ഡൗണ്‍ലോഡിങ് തുടങ്ങി. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതേസമയം ഡൗണ്‍ലോഡിങ് പ്രശ്‌നം നേരിടുന്ന തിയേറ്ററുകളില്‍ സിനിമ നേരിട്ട് എത്തിക്കാനാണ് തീരുമാനം.

ഇരുപത്തിനാല് വെട്ടിനു ശേഷമാണ് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയേറ്ററുകളിലേക്ക് എത്തുന്നത്. വില്ലന്റെ പേരടക്കം മാറ്റം വരുത്തിയിട്ടുണ്ട്.

അതേസമയം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയല്ല റീ എഡിറ്റെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍രാജ് ബജ്‌റംഗിക്ക് പകരം ബല്‍ദേവ് എന്നും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് നീക്കിയിട്ടുമുണ്ട്.

കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും, പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എന്‍ഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തു. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിയത്.

Continue Reading

kerala

എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി

എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

Published

on

എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.

Continue Reading

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Trending