main stories
ഹൃദയം കൊണ്ടൊരു അധികാരാരോഹണം
ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളത്രയും നിറഞ്ഞാടിയ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്.
കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ജനകീയ അധികാരാരോഹണത്തിനാണ് ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ സൗന്ദര്യങ്ങളത്രയും നിറഞ്ഞാടിയ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നതെന്ന ജനാധിപത്യത്തിന്റെ ആപ്തവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിക്കുകയായിരുന്നു അലകടല്‍പോലെ ആഞ്ഞുവീശിയെത്തിയ ജനക്കൂട്ടം. ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന സൗഭാഗ്യത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അത്യാഘോഷത്തോടെ വരവേല്‍ക്കുന്ന കാഴ്ച്ചയായിരുന്നു അത്യുത്തര കേരളം മുതല്‍ അനന്തപത്മനാഭന്റെ മണ്ണുവരെ പ്രകടമായത്.
ആത്മനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്ക് നേരിട്ടു സാക്ഷിയാകാന്‍ കഴിയാത്തവര്‍ നാടും നഗരവും ആഘോഷത്തിമര്‍പ്പിലാക്കിമാറ്റി. അത്യപൂര്‍വതകള്‍ക്ക് സാക്ഷ്യംവഹിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഈ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്ന വിസ്മയങ്ങളുടെ പ്രാരംഭമായി മാറുകയായിരുന്നു. സാങ്കേതികത്വങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട്, ഭരണപക്ഷത്തിന്റെ സമുന്നത സാരഥികള്‍ക്കൊപ്പം പ്രതിപക്ഷത്തെ പ്രമുഖരെയും വേദിയില്‍ ഇരുത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, പ്രൊഫ. ഖാദര്‍ മൊയ്തീന്, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരോടൊപ്പം പ്രതിപക്ഷനേതാവ് പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്കും വേദിയില്‍ തന്നെയായിരുന്നു ഇരിപ്പിടം.
നല്കിയ വാഗ്ദാനങ്ങളും എടുത്ത നിലപാടുകളുമാണ് യു.ഡി.എഫിനെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചത്. അതൊന്നും വെറുംവാക്കുകളോ വൃഥാ വാഗ്ദാനങ്ങളോ അല്ലെന്നുളള പ്രഖ്യാപനം അധികാരത്തിലേറിയ ദിവസംതന്നെയുണ്ടായിരിക്കുകയാണ്. ഇന്ദിരാഗ്യാരണ്ടിയില്‍ രണ്ടെണ്ണം നടപ്പാക്കാനുള്ള തീരുമാനമാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ എടുത്തിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 3000 വര്‍ധിപ്പിച്ചതും ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതുമാണ് ആ തീരുമാനങ്ങള്‍. വൃദ്ധജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്താന്‍ ഇന്ത്യയില്‍ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കും, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പാചക തൊഴിലാളികള്‍ക്കും 1000 രൂപ വീതം വേതനം വര്‍ദ്ധിപ്പിക്കും, പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും 1000 രൂപ വര്‍ധിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളും പ്രഥമ മന്ത്രിസഭ എടുത്തിരിക്കുകയാണ്.
പാവങ്ങളെയും ദുര്‍ബല വിഭാഗങ്ങളെയും ശത്രുക്കളായിപ്രഖ്യപിച്ച ഇടതു സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെയെല്ലാം ന്യായമായ ആവശ്യങ്ങളോട് പ്രതികാരബുദ്ധിയോടെയാണ് സമീപിച്ചിരുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ പൊരിവെയിലില്‍, പെരുമഴയില്‍ വേതനം വര്‍ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്ത ആശാ പ്രവര്‍ത്തകരോട് സമരം അവസാനിപ്പിച്ച് എത്രയും വേഗം മടങ്ങണമെന്നായിരുന്നു അന്നത്തെ സര്‍ക്കാറിന്റെ ആജ്ഞ. എന്നാല്‍ അന്ന് സമരപ്പന്തലിലെത്തിയ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും അവര്‍ക്ക് നല്കിയ വാഗ്ദാനം യു.ഡി.എഫ് വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നിങ്ങളുടെ കാര്യം പരിഗണിക്കുമെന്നായിരുന്നു. ആ വാക്കാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ഇന്നലെ ദര്‍ശിക്കാനായ കരുതലിന്റെയും സ്നേഹത്തിന്റെയും ചില സമ്മോഹന മുഹൂര്‍ത്തങ്ങള്‍ ഈ സര്‍ക്കാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് അടിവരയിടുന്നതായിരുന്നു. ആരോരുമില്ലാത്ത തന്നെ ചേര്‍ത്തുപിടിച്ച വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന അമ്മാളു അമ്മ എന്ന വയോധിക ഔദ്യോഗിക ചടങ്ങുകള്‍ക്കിടയിലും വേദിയിലേക്ക് കടന്നുവന്നഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു അതിലൊന്ന്. പ്രോട്ടോക്കോള്‍ തടസങ്ങളില്ലാതെ വേദിയിലെത്തി വി.ഡി. സതീശനെ കെട്ടിപ്പിടിച്ച ആ അമ്മയുടെ ദൃശ്യം ഭരണാധികാരിയും ഭരണകൂടവും ജനങ്ങളോട് ചേര്ന്നുനില്ക്കുന്നതിന്റെ പ്രതിഫലനമായിരുന്നു. പാലക്കാട് പല്ലനശ സ്വദേശിനിയും ഒമ്പതു വയസുകാരിയുമായ വിനോദിനി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയത് തന്റെ കൃത്രിമ കൈക്കൊണ്ട് മുഖ്യമന്ത്രിക്കൊരു പൂച്ചെണ്ട് നല്‍കാനായിരുന്നു. ആ കൈനല്‍കിയ വി.ഡി സതീശന് കേരളത്തിന്റെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നന്ദിയുടെ ഒരു പൂച്ചെണ്ട് നല്കാതിരിക്കാന് വിനോദിനിക്ക് കഴിയുമായിരുന്നില്ല.
അതുകൊണ്ടാണ് ഈ ജനത്തിരക്കിനിടയിലും അവളും കുടുംബവും പാലക്കാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അധികാരത്തിലെത്തിയാല്‍ പഴയതൊന്നും മറക്കാന്‍ ഞങ്ങള്‍ക്കു കഴിയില്ലെന്ന പഴയ പ്രഖ്യാപനവും വൃഥാവിലല്ലെന്ന സൂചനയും ഈ മന്ത്രിസഭ നല്കിക്കഴിഞ്ഞിരിക്കുകയാണ്. അധികാരപ്രമത്തതയാല്‍ മുന്‍ സര്‍ക്കാര്‍ കാണിച്ചിട്ടുള്ള അനീതികളെ ഒന്നൊന്നായി വിചാരണ ചെയ്യാന്‍ തുടക്കമിട്ടിരിക്കുന്നു. 2023 ല്‍ നവകേരള യാത്രയ്ക്കിടെഅന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങിലെ അഭൂതപൂര്‍വമായ ജനപ്രവാഹം ഈ സര്‍ക്കാറിലുള്ള ജനങ്ങളുടെ പ്രതീക്ഷയായിരുന്നെങ്കില്‍ അതിന് നിറംപകരുന്ന തീരുമാനങ്ങളാണ് പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഉണ്ടായിരിക്കുന്നത്.
main stories
സൂര്യവംശിക്ക് കടുത്ത വെല്ലുവിളി: ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് മറ്റൊരു രാജസ്ഥാൻ താരം കൂടി!
നമീബിയയ്ക്കെതിരായ ടി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. വെള്ളിയാഴ്ച്ച വിൻഡ്ഹോക്കിൽ നടന്ന മത്സരത്തിൽ നമീബിയയെ 11 റൺസിനാണ് പ്രോട്ടിയസ് പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് യുവ ബാറ്റ്സ്മാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസ് ആണ്. തന്റെ കന്നി ടി-20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരം റെക്കോർഡ് പുസ്തകങ്ങളിലും ഇടംനേടി. ദക്ഷിണാഫ്രിക്കയും നമീബിയയും സിംബാബ്വെയുൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഈ ശ്രദ്ധേയ പ്രകടനം.
ലോക റെക്കോർഡ് സ്വന്തമാക്കി പ്രിട്ടോറിയസ്
മത്സരത്തിൽ വെറും 53 പന്തുകളിൽ നിന്ന് 5 ഫോറുകളുടെയും 8 തകർപ്പൻ സിക്സറുകളുടെയും അകമ്പടിയോടെ 101 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. താരത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസിന്റെ കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
ഈ സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും പ്രിട്ടോറിയസ് സ്വന്തമാക്കി. 20 വർഷവും 161 ദിവസവും പ്രായമുള്ളപ്പോൾ ടി-20 ക്രിക്കറ്റിൽ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന ലോക റെക്കോർഡാണ് താരം സ്വന്തമാക്കിയത്. 2019-ൽ 20 വർഷവും 337 ദിവസവും പ്രായമുള്ളപ്പോൾ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായിയുടെ റെക്കോർഡാണ് പ്രിട്ടോറിയസ് മറികടന്നത്.
വൈഭവ് സൂര്യവംശിയുമായി താരതമ്യങ്ങൾ
പ്രിട്ടോറിയസിന്റെ ഈ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ യുവപ്രതിഭയായ വൈഭവ് സൂര്യവംശിയുമായുള്ള താരതമ്യങ്ങളും സജീവമായിട്ടുണ്ട്. രസകരമായ കാര്യം, പ്രിട്ടോറിയസും വൈഭവ് സൂര്യവംശിയും ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ സഹതാരങ്ങൾ കൂടിയാണ് എന്നതാണ്.
വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് സൂര്യവംശി. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 49 പന്തിൽ 81 റൺസ് നേടി കന്നി സെഞ്ച്വറിക്ക് തൊട്ടടുത്തെത്താൻ താരത്തിന് സാധിച്ചിരുന്നു.
പ്രായം അനകൂലമായത്തിനാൽ, വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലോ ഏഷ്യൻ ഗെയിംസിലോ പ്രിട്ടോറിയസിന്റെ റെക്കോർഡ് വൈഭവ് സൂര്യവംശി തകർക്കുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം.
main stories
ടി-20യില്‍ 350 നോട്ട് ഔട്ട്!; വമ്പൻ നേട്ടത്തിനരികെ മലയാളി താരം സഞ്ജു സാംസൺ
അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെപ്റ്റംബർ 13ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് തുടക്കമാകുന്നത്. മത്സരങ്ങൾക്കായി 15 അംഗ ഇന്ത്യൻ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി സൂപ്പർതാരം സഞ്ജു സാംസണും ടീമിൽ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ സിംബാബ്വെ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലൂടെ ഇന്ത്യൻ ജേഴ്സിയിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
മിന്നുന്ന നേട്ടത്തിലേക്ക് രണ്ടേ രണ്ട് കടമ്പകൾ കൂടി
ഈ പരമ്പരയിൽ സഞ്ജു സാംസൺ കളത്തിലിറങ്ങിയാൽ ടി-20 കരിയറിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിടാനാകും. കുട്ടിക്രിക്കറ്റിൽ തന്റെ 350 മത്സരങ്ങൾ പൂർത്തിയാക്കാൻ സഞ്ജുവിന് ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം മതി.
ഇതുവരെ വിവിധ ടീമുകൾക്കായി 348 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 8,910 റൺസാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതിൽ 8 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമെ കേരളം, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ഡെയർഡെവിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് തുടങ്ങിയ പ്രമുഖ ടീമുകൾക്കായും സഞ്ജു ടി-20യിൽ ബാറ്റേന്തിയിട്ടുണ്ട്.
പ്ലേയിങ് ഇലവനിലെ കടുത്ത മത്സരം
അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ അഭിഷേക് ശർമ, യുവതാരം വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ തുടങ്ങിയ ഓപ്പണർമാരും ബാറ്റർമാരും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ.
2026-ലെ ടി-20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സഞ്ജു. ലോകകപ്പിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയ താരം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റായും’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യക്കായി ഇതുവരെ 66 ടി-20 മത്സരങ്ങളിൽ നിന്ന് 1,432 റൺസാണ് താരം നേടിയിട്ടുള്ളത്. ഓപ്പണർ റോളിൽ മൂന്ന് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും സഞ്ജുവിന്റെ പേരിലുണ്ട്. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ നടക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍) ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
main stories
എംബാപ്പെയുടെ പെനാൽറ്റി കിക്കിൽ റഫറിമാർക്ക് പിഴച്ചോ? റയൽ ബെറ്റിസിനോട് തോറ്റ് റയൽ മാഡ്രിഡ്
എസ്റ്റാഡിയോ ഡി ലാ കാർട്ടൂജയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഈ സീസണിലെ ലോസ് ബ്ലാങ്കോസിന്റെ ആദ്യ തോൽവിയാണിത്. ട്രോയ് പാരറ്റിന്റെ ഗോളിൽ ബെറ്റിസ് വിജയം ഉറപ്പിച്ചെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ നാടകീയ സംഭവങ്ങളും റഫറിയുടെ തീരുമാനങ്ങളുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.
അവസാന നിമിഷത്തെ നാടകീയതയും പെനാൽറ്റി നഷ്ടവും
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ(93-ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് റഫറി അലജാൻഡ്രോ ജോസ് ഹെർണാണ്ടസ് റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിലിയൻ എംബാപ്പെയ്ക്ക് ടീമിനെ രക്ഷിക്കാൻ സുവർണ്ണ അവസരമാണ് ലഭിച്ചത്. എന്നാൽ ഫ്രഞ്ച് സൂപ്പർതാരത്തിന്റെ കിക്ക് ബെറ്റിസ് ഗോൾകീപ്പർ അൽവാരോ വാലെസ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ എംബാപ്പെ കിക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ബെറ്റിസ് പ്രതിരോധ താരം മാർക്ക് ബാർട്ര പെനാൽറ്റി ബോക്സിനുള്ളിലേക്ക് അതിക്രമിച്ചു കയറിയെന്നും, റീബൗണ്ട് ആയ പന്ത് ക്ലിയർ ചെയ്തത് അദ്ദേഹമാണെന്നും റീപ്ലേകളിൽ വ്യക്തമായിരുന്നു. ഫിഫ നിയമപ്രകാരം എതിർതാരം നിയമലംഘനം നടത്തുകയും അത് കളിയെ സ്വാധീനിക്കുകയും ചെയ്താൽ പെനാൽറ്റി വീണ്ടും എടുക്കേണ്ടതാണ്. എന്നാൽ റഫറിയും VAR ഉദ്യോഗസ്ഥരും കളി തുടരാൻ അനുവദിക്കുകയാണുണ്ടായത്.
സാങ്കേതിക കാരണം:
ആധുനിക ഫുട്ബോൾ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരന്റെ ശരീരത്തിന്റെ സ്ഥാനമല്ല, മറിച്ച് കാൽ പിച്ചിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന പോയിന്റാണ് പരിഗണിക്കുന്നത്. മാർക്ക് ബാർട്ര മുന്നിലേക്ക് ചാടിയിരുന്നെങ്കിലും, എംബാപ്പെ പന്ത് അടിച്ച ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പെനാൽറ്റി ഏരിയയ്ക്കുള്ളിലെ പുല്ലിൽ സ്പർശിച്ചിരുന്നില്ല. വായുവിൽ അതിനാൽ സാങ്കേതികമായി നിയമലംഘനം കണ്ടെത്താൻ VAR-ന് സാധിച്ചില്ല.
വിവാദങ്ങൾ കത്തിപ്പടരുന്നു
ഈ മത്സരത്തിൽ പെനാൽറ്റി വിവാദം മാത്രമല്ല ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തിലുടനീളം റഫറിയുടെയും VAR-ന്റെയും തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ കാർലോസ് എസ്പിയുടെ ഒരു ഗോൾ VAR പരിശോധനയിലൂടെ ഓഫ്സൈഡ് വിധിച്ചതും മാഡ്രിഡിന് തിരിച്ചടിയായി.
തുടർച്ചയായ വിജയങ്ങൾക്ക് ശേഷം മാഡ്രിഡ് നേരിടുന്ന ഈ തിരിച്ചടി പരിശീലകനും ടീമിനും വലിയ സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും പ്രതിരോധത്തിലെ പിഴവുകളും അവസരങ്ങൾ മുതലാക്കാനാകാത്തതും തിരിച്ചടിയായപ്പോൾ ട്രോയ് പാരറ്റിന്റെ 81-ാം മിനിറ്റിലെ ഗോളിലൂടെ റയൽ ബെറ്റിസ് തങ്ങളുടെ നിർണായക വിജയം നേടിയെടുക്കുകയായിരുന്നു.
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

