പ്രതിഷേധ സമരങ്ങളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ലജ്ജാകരമായ ഇരട്ടത്താപ്പിനെ ഹൈക്കോടതി തുറന്നു കാണിച്ചിരിക്കുകയാണ്. സ്വന്തക്കാര്‍ക്ക് സമരത്തിന്റെ പേരില്‍ എന്തു ആഭാസവുമാകാമെന്നും എന്നാല്‍ സാധാരണക്കാരുടെ ന്യായമായ പ്രതിഷേധങ്ങള്‍പോലും വകവെച്ചുനല്‍കാന്‍ തയാറല്ലെന്നുമുള്ള സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിയമവും നീതിയും തങ്ങള്‍ക്കനുകൂലമാണെങ്കില്‍ മാത്രം അനുസരിക്കുമെന്നും അല്ലാത്തപക്ഷം അവയുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കുമെന്നുള്ള നില ഒരു ഭരണകൂടം തന്നെ കൈക്കൊള്ളുമ്പോള്‍ ആ പ്രദേശത്തെ ക്രമസമാധാന നില എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ നിദര്‍ശനമാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥാ വിശേഷം.
ഈ പശ്ചാത്തലത്തിലാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള കര്‍ശന മുന്നറിയിപ്പ് സര്‍ക്കാറിനുമേലുണ്ടായിരിക്കുന്നത്. റോഡു തടഞ്ഞുള്ള പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാറിന് ഇരട്ട സമീപനമോയെന്ന് ചോദിച്ച കോടതി വഞ്ചിയൂരിലടക്കകം കോടതിയലക്ഷ്യമുണ്ടായ സംഭവങ്ങ ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ ട്ട് ഒരാഴ്ച്ചക്കം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെ ട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടു ക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരിക്കുകയാണ്. കണ്ണൂരിലെ പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞുവെന്ന് വിശദീകരിച്ച പൊലീസിനോട് ഇയാള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നും കോടതി ആരായുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ മോട്ടോര്‍ വാഹന നിയമത്തിലും പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലും ശക്തമായ വ്യവസ്ഥകളുണ്ടെന്നും കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടുമാത്രമായില്ലെന്നും ശക്തമായ തുടര്‍ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും അതിലെല്ലാം കോടതി അതൃപ്തി രേഖപ്പെടുത്തു കയാണ് ചെയ്തിരിക്കുന്നത്.
വഞ്ചിയൂരിലടക്കം ഗതാഗതം തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കവേയാണ് സമരങ്ങളോടുള്ള സമീപനത്തിലെ സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെ ഹൈക്കോടതി വിവസ്ത്ര മാക്കിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം തരെ വിവിധ ഘടകങ്ങ ളുടേതായി നടന്നിട്ടുള്ള സമ്മേളനങ്ങളില്‍ പല ഘട്ടങ്ങളിലും വഴിയടച്ച് ഗതാഗത സ്വാതന്ത്ര്യത്തിന് കൂച്ചുവില ങ്ങിടപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്തെമ്പാടും അരങ്ങേറിയത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഭരണ സിരാകേന്ദ്ര ത്തിന്റെ മൂക്കിനു താഴെ തിരുവനന്തപുരം വഞ്ചിയൂരിലേ തുള്‍പ്പെടെ പല പൊതുയോഗങ്ങളും കോടതി കയറുക യും ചെയ്തിരുന്നു. മുടന്തന്‍ ന്യായങ്ങളുമായാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം അവയെ നേരിട്ടിരുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ സാധാരണ ജീ വിതത്തിന് തടസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന വി ശദീകരണമായിരുന്നു പാര്‍ട്ടിയുടേതെങ്കില്‍ നിയമം നടപ്പാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സഹകരണം ലഭിക്കുന്നില്ലെന്നഅങ്ങേയറ്റം ദുര്‍ബലവും ദയനീയവുമായ വാദഗതിയാണ് സര്‍ക്കാറില്‍ നിന്നും പൊലീസില്‍ നിന്നു മുണ്ടായത്.
പൊലീസിന്റെ ഈ നിവൃത്തികേടിനുകൂടി ലഭിച്ച മറുപടിയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതേ സര്‍ക്കാറും നിയമപാലകരുമാകട്ടേ പ്രതിപക്ഷത്തിന്റെയും ബഹുജനങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താന്‍ കാണിക്കുന്നത് അതിരു കവിഞ്ഞ ആവേ ശവുമാണ്. ആ സമയത്ത് നീതിയും നിയമവുമെല്ലാം ഓര്‍മയിലേക്ക് ഓടിയെത്തുന്ന പൊലീസ് കടുത്ത വകുപ്പുകള്‍ ചുമത്തിയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കിയുമാണ് സമരക്കാരെ നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജനസദസ്സുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച സമീപനം ഈ ഇരട്ടത്താപ്പിന്റെ മാഞ്ഞുപോ കാത്ത ഉദാഹരണങ്ങളാണ്. തീര്‍ത്തും ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതക്കുകയും മാരക പരിക്കുകളേല്‍പ്പിക്കുകയും ചെയ്തപ്പോള്‍ ഈ കിരാത നടപടിയെ തള്ളിപ്പറയുന്നതിന് പകരം ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ഓമനപ്പേരിട്ട് പൊലീസിനും അക്രമികള്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ഇക്കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ ഊരിക്കൊണ്ടുപോയതിലൂടെയും സമരങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണ് ഭരണകൂടം പ്രകടമാക്കിയത്. കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലെങ്കിലും സമരങ്ങോളോട് ജനാധിപത്യ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്.