Connect with us

india

പുനഃസംഘടിപ്പിച്ച ദുരന്ത നിവാരണ സമിതിയില്‍ ഷിന്‍ഡെ ഇല്ല; മഹായുതി സഖ്യത്തില്‍ പൊട്ടിത്തെറിയോ?

അതേസമയം, ഷിന്‍ഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ സമിതിയിലുണ്ട്.

Published

on

മഹാരാഷ്ട്ര  ദുരന്ത നിവാരണ ബോഡിയില്‍ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ട്. 2005ല്‍ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്ത നിവാരണ ബോഡി സ്ഥാപിച്ചത്.

അടുത്തിടെ ദുരന്ത നിവാരണ ബോഡി പുനഃസംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് സമിതിയുടെ അധ്യക്ഷന്‍. അതോടൊപ്പം ചീഫ് സെക്രട്ടറി സുജാത സുനൈകിനെ സി.ഇ.ഒ ആയും നിയമിച്ചു. ഉപമുഖ്യമന്ത്രിയും നഗര വികസന വകുപ്പ് മന്ത്രിയുമായ ഷിന്‍ഡെയെ ഒമ്പതംഗ സമിതിയില്‍ ഉള്‍പ്പെടുത്താത്തതിലാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, ഷിന്‍ഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എന്‍.സി.പി നേതാവ് അജിത് പവാര്‍ സമിതിയിലുണ്ട്. പ്രത്യേകിച്ച് നഗര വികസന വകുപ്പ് ദുരന്ത നിവാരണ ബോഡിയുടെ അവിഭാജ്യമായ സാഹചര്യത്തിലാണ് സമിതിയില്‍ ഷിന്‍ഡെയെ ഉള്‍പ്പെടുത്താത്തത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

മുഖ്യമന്ത്രിപദം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസുമായി ഷിന്‍ഡെക്ക് ഭിന്നതയുണ്ടായിരുന്നു. തല്‍കാലം ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പും നല്‍കി അനുനയിപ്പിച്ചെങ്കിലും ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ് മുംബൈയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. രൂപീകരിച്ചതു തൊട്ട് സംസ്ഥാന സര്‍ക്കാറില്‍ ഷിന്‍ഡെയെ മാറ്റിനിര്‍ത്തുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരെ തീരുമാനിക്കുന്നത് അനന്തമായി നീണ്ടിരുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയായിരുന്നു അതിനു പിന്നില്‍.

മന്ത്രിമാര്‍ക്കിടയില്‍ ജില്ലകളുടെ ചുമതല നല്‍കുന്നതിലും ഭിന്നത ഉടലെടുത്തിരുന്നു. എന്‍.സി.പി, ബി.?ജെ.പി നേതാക്കള്‍ക്ക് യഥാക്രമം റായ്ഗഢിന്റെയും നാസിക്കിന്റെയും ചുമതല നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഷിന്‍ഡെ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. ഈ ജില്ലകളുടെ ചുമതല രണ്ട് ശിവസേന മന്ത്രിമാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. ഫഡ്‌നാവിസ് ഇടപെട്ട് നിയമങ്ങള്‍ തല്‍കാലത്തേക്ക് മരവിപ്പിച്ചെങ്കിലും റിപ്പബ്ലിക് ദിനത്തില്‍ റായ്ഗഢ് ജില്ല ആസ്ഥാനത്ത് എന്‍.സി.പി വനിത ശിശു വികസന മന്ത്രി അദിതി തത്കറെ ദേശീയ പതാക ഉയര്‍ത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രതിയെ മോചിപ്പിക്കുന്നതിനായി പൊലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍; എഎസ്‌ഐ കൊല്ലപ്പെട്ടു

രാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്

Published

on

ബീഹാറില്‍ കൊടും കുറ്റവാളിയെ മോചിപ്പിക്കുന്നതിനായി ഗ്രാമീണര്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ എഎസ്‌ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ജില്ലയിലെ ലക്ഷ്മിപൂരിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങില്‍ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്‌ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്‌ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് ഫോര്‍ബെസ് ഗഞ്ച് ഡിഎസ്പി മുകേഷ് കുമാര്‍ സാഹ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading

india

പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറി; യുപിയില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍

ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്

Published

on

യുപിയില്‍ പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്‍ സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്‍ ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്‍പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്‍ പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്‍.

സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്നുള്ള രഹസ്യ കത്തുകള്‍, ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ഥന പട്ടിക, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്‍ ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്‍ പങ്കിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയില്‍ രവീന്ദ്രയുടെ മൊബൈലില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് നേഹ ശര്‍മയെന്ന പേരില്‍ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരില്‍ രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്‍ പ്രേരിതനായി ഇയാള്‍ വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.

Continue Reading

india

ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ലെന്നാണ് വിവരം. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending