Connect with us

india

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം; മൂന്ന് പേര്‍ മരിച്ചു

ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാംപുകള്‍ക്ക് നേരെ ഭീകരാക്രമണം. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുന്ദ് മേഖലയിലെ നിര്‍മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘ഗഗാംഗീര്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ കണക്ക് ഒടുവിലത്തേതല്ല, കാരണം തദ്ദേശീയരും അല്ലാത്തവരുമായ നിരവധി തൊഴിലാളികള്‍ ഉണ്ട്. പരിക്കേറ്റവര്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ സ്‌കിംസിലേക്ക് കൊണ്ടുപോകും’ ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു.

 

 

india

അലങ്കോലമാകുന്ന ആകാശ പാത

24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി

Published

on

വിമാനങ്ങള്‍ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്‍ രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്‍ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്‍ന്ന വിമാനം ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്‍ഹി ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍ ബെംഗളൂരു എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്‍ഡിഗോ വിമാനം, ദര്‍ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്‍, അലയന്‍സ് എയര്‍ അ മൃതസര്‍ഡെറാഡൂണ്‍ഡല്‍ഹി വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്‍ തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്‍ മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്‍ വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ വീസാപ്രശ്‌നമുള്‍പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വേറെയും. വ്യാജ ബോംബ് ഭീഷണികള്‍ വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്‍ അടിയന്തരമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളും വിമാനത്താവളങ്ങളും നിര്‍ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്‍ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്‍ഗം. വ്യാജ ഭീഷണിക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്‍ വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്‍ക്കാറിനോടുള്ള അഭ്യര്‍ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്‍ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്‍നിന്നാണ് ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ സര്‍ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തത് ഭീഷണികള്‍ നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്‍ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല.

വ്യാജ ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്‍ദേശം ആദ്യം നല്‍കിയത്. പുതിയ സാഹചര്യത്തിലും സര്‍ക്കാര്‍ പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, ദേശീയ അന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്‍ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്‍ അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.

 

Continue Reading

india

യു.പിയില്‍ ആശുപത്രി ഐസിയുവില്‍ ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരെ ആക്രമിച്ചു

മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

Published

on

യുപിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ കയറി ബി.ജെ.പി എം.എല്‍.എയുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്‍.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്.

എംഎല്‍എയുടെ മാതാവ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇവരെ കാണാന്‍ എത്തിയ സംഘം ഐ.സി.യുവില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ ഇവരെ തടയുകയായിരുന്നു. എന്നാല്‍ അതിന്റെ ദേഷ്യത്തില്‍ എം.എല്‍.എയുടെ ബന്ധുക്കള്‍ ജീവനക്കാരായ പ്രതാപ്, സത്യപാല്‍ എന്നിവരെ ആക്രമിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റ് ജീവനക്കാരെയും സംഘം ആക്രമിച്ചു. ആശുപത്രിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സംഭവത്തില്‍ പൊലീസ് ഇന്നലെ രാത്രി വരെ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം, ആശുപത്രി ജീവനക്കാര്‍ തങ്ങളെ ആക്രമിച്ചതായി ചൗധരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ജസ്വന്ത് സിംഗ് എം.എല്‍.എയുടെ അമ്മയ്ക്ക് ചായ നല്‍കാനാണ് പോയതെന്നും ഐസിയുവിലെ രോഗിയുടെ ഫോട്ടോ എടുക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ തന്നെ കത്രികയും ഇരുമ്പ് വടിയും കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചപ്പോള്‍ വീട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും മാലയും 700 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറഞ്ഞു.

എന്നാല്‍, എം.എല്‍.എയുടെ ബന്ധുക്കള്‍ അതിക്രമിച്ച് കയറി ആശുപത്രി ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എഫ്‌ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മനോജ് ഗുപ്ത ആവശ്യപ്പെട്ടു.

Continue Reading

india

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Published

on

ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ ആക്രമണ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ശ്രീനഗര്‍-ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ജോലി കഴിഞ്ഞു തൊഴിലാളികള്‍ ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.

പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താനുള്ള സുരക്ഷാസേനയുടെ മിഷന്‍ ഊര്‍ജിതമാക്കി. ആക്രമണത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അപലപിച്ചു.

 

 

Continue Reading

Trending