Connect with us

kerala

നിവൃത്തികെട്ടുള്ള പുറത്തുപോക്ക്

പ്രതിപക്ഷത്തിന്റെയും നവീന്‍ബാബുവിന്റെ സഹപ്രവര്‍ത്തകരുടെയുമെല്ലാം കടുത്ത പ്രതിഷേധം മാത്രമല്ല നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഉറച്ചനിലപാടുകളുമാണ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയത്.

Published

on

എ.ഡി.എം നവീന്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഒടുവില്‍ പദവി ഒഴിഞ്ഞെങ്കിലും അവരെ സംരക്ഷിക്കാന്‍ അവസാന നിമിഷംവരെ സി.പി.എം നടത്തിയ ശ്രമങ്ങള്‍ സംഭവത്തിനു പിന്നിലെ പാര്‍ട്ടി പങ്കാളിത്തത്തിലേക്കുള്ള വിരല്‍ ചൂണ്ടലാണ്. സംസ്ഥാനത്തെ നടുക്കിക്കളഞ്ഞ സംഭവത്തെ മൂന്നു ദിവസത്തോളം ന്യായീകരിച്ചുനിര്‍ത്തിയ ജില്ലാ നേത്യത്വം ഇനിയൊരു വിധത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് നടപടിയുമായി രംഗത്തെത്തിയത്. അഴിമതിക്കെതിരെ സദുദ്ദേശ്യപരമായ വിമര്‍ശനമാണ് ദിവ്യനടത്തിയതെന്ന പ്രസ്താവനയിലൂടെ ജനങ്ങളുടെ മനോനിലയെ തന്നെ വെല്ലുവിളിച്ച സി.പി.എം. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെയാണ് മലക്കംമറിയുന്നത്.

നവീന്‍ ബാബു നിഷ്‌കളങ്കനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണെന്ന് വകുപ്പ് മന്ത്രി മാത്രമല്ല, മുതിര്‍ന്ന ഐ.എ.എ സ് ഉദ്യോഗസ്ഥര്‍ മുതലുള്ള റവന്യൂ ജീവനക്കാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തിയിട്ടും ദിവ്യയുടെ നടപടിയെ തള്ളിപ്പറയാന്‍ സി.പി.എമ്മിന് അതൊന്നും മതിയായില്ല. മാത്രമല്ല എ.ഡി.എമ്മിന്റെ മരണവാര്‍ത്ത പുറത്തുവന്ന ഉടന്‍ സംരംഭകന്‍ പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് വ്യക്തമാക്കിയുള്ള വ്യാജപരാതി സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി അണികള്‍ പ്രചരിപ്പിക്കുകയുമുണ്ടായി. ദിവ്യയ്ക്കെതിരെ കേസെടുക്കുന്നതിലുണ്ടായ കാലതാമസവും ഈ രക്ഷാപ്രവര്‍ത്തനത്തിന്റ ഭാഗം തന്നെയായിരുന്നു. എ.ഡി.എമ്മിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീടാണ് ദിവ്യയെ പ്രതിയാക്കി 108 വകുപ്പ് പ്രകാരം കേസെടുക്കാന്‍ തയാറായത്. ഇതുപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലാതെ തന്നെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നതിനാലും ജാമ്യം ലഭിക്കണമെങ്കില്‍ സെഷന്‍ കോടതിയേയോ ഹൈക്കോടതിയേയോ സമിപക്കണമെന്നതിനാലുമാണ് ചുമത്താന്‍ പൊലീസ് മടികാണിച്ചത്.

പ്രതിപക്ഷത്തിന്റെയും നവീന്‍ബാബുവിന്റെ സഹപ്രവര്‍ത്തകരുടെയുമെല്ലാം കടുത്ത പ്രതിഷേധം മാത്രമല്ല നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഉറച്ചനിലപാടുകളുമാണ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയത്. ദിവ്യയുടെ ഭീഷണിയും പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി.പി പ്രശാന്തന്‍ നടത്തിയ ഗൂഢാലോചനയുമാണ് നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയതെന്ന് കാണിച്ച് സഹോദരന്‍ പ്രവീണ്‍ ബാബു ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടിയുടെ എല്ലാ കണക്കുകൂട്ടലും തകര്‍ന്നുപോയത്. സി.പി.എം അനുഭാവിയായ കുടുംബത്തിന്റെ നിലപാടും പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പിന്തുണയുമാണ് കണ്ണൂര്‍ നേത്യത്വത്തെ ഈ നിവൃത്തികേടില്‍ എത്തിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയെ നമ്രശിരസ്‌കനായി വീക്ഷിക്കേണ്ടിവന്ന ജില്ലാകലക്ടര്‍ ഇപ്പോള്‍ ഖേദപ്രകടനം നടത്തുകയും കുറ്റമേറ്റുപറയുകയും ചെയ്യുമ്പോള്‍ അത് ഉദ്യോഗസ്ഥ സംവിധാനത്തെ പാര്‍ട്ടിസംവിധാനം വരിഞ്ഞുമുറുക്കുന്നതിന്റെ മറ്റൊരുദാഹരണംകൂടിയാണ്. കലക്ടറുടെ ഖേദപ്രകടനം തള്ളിയ നവീനിന്റെ കുടുംബം അദ്ദേഹത്തിനെതിരെ ഉന്നിയിച്ചിരിക്കുന്ന ആരോപണം അതീവ ഗുരുതരമാണ്.

താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയല്ലെന്നും സ്ഥലംമാറിപ്പോവുകയാണന്നും അതിനാല്‍ ഔപചാരികമായ യാത്രയയപ്പ് ആവശ്യമില്ലെന്നും നവീന്‍ വ്യക്തമാക്കിയെങ്കിലും കലക്ടര്‍ നിര്‍ബന്ധിച്ച് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നുവെന്നും രാവിലെ നിശ്ചയിച്ചിരുന്ന പരിപാടി കലക്ടറുടെ സൗകര്യമനുസരിച്ച് ഉച്ച സമയത്തേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് നവീന്റെ കുടംബം ആരോപിച്ചിരിക്കുന്നത്. നവീന്റെ മൃതദേഹത്തോടൊപ്പം സഞ്ചരിച്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ കുടുംബത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് പത്തനംതിട്ട കലക്ടറേറ്റില്‍നിന്ന് മടങ്ങിപ്പോവുകയായിരുന്നു. ഒരു ജില്ലാ ഭരണാധികാരിയായ കലക്ടര്‍ക്ക് ഇത്തരമൊരു ദയനീയ സാഹചര്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നത് പാര്‍ട്ടിയുടെ പരിധികളില്ലാത്ത ഇടപെടല്‍മൂലമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തനിക്ക് ഒരു റോളുമില്ലാത്ത കാര്യത്തിന്റെ പേരില്‍ ഒരുഭരണാധികാരി ജില്ലയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനോട് ഇവ്വിധം ക്രൂരമായി പെരുമാറിയ നാട്ടില്‍ ഏത് ഉദ്യോഗസ്ഥന് എന്തുനീതിയാണ് നടപ്പാക്കാന്‍ കഴിയുക.

അധികാരത്തിന്റെ തണലില്‍ സി.പി.എം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വഴിവിട്ട നീക്കങ്ങളുടെയും വഴങ്ങാത്തവര്‍ക്കുനേരെയുള്ള അടി ച്ചമര്‍ത്തലുകളുടെയും ഭീഷണികളുടെയുമെല്ലാം മറ്റൊരുദാഹരണമാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം. എന്തു നെറികേടു ചെയ്താലും നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം പോകുമെന്ന സന്ദേശവും പി.പി ദിവ്യയിലൂടെ നേത്യത്വം അണികള്‍ക്ക് നല്‍കുന്നു.

 

kerala

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം; തെളിവെടുപ്പ് പൂര്‍ത്തിയായി

മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചെന്ന് ജായിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത പറഞ്ഞു. അസമയം മൊഴി നല്‍കാന്‍ പി പി ദിവ്യ സാവകാശം തേടിയെന്നും ഗീത പറഞ്ഞു. പരാതിക്കാരനായ ടി വി പ്രശാന്തന്റെയും മൊഴി രേഖപ്പെടുത്തി.

വിജിലന്‍സും ടി വി പ്രശാന്തന്റെ മൊഴിയെടുത്തു. മുസ്ലീം ലീഗ് നേതാവ് ടിഎന്‍എ ഖാദര്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്ന് എ ഗീത അറിയിച്ചു. അന്വേഷണം ഏറ്റെടുത്ത ജോയിന്റ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്.

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍, പിപി ദിവ്യയുടെ പക്കല്‍ തെളിവുണ്ടോ, എന്‍ഒസി നല്‍കാന്‍ വൈകിയോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്.

 

 

Continue Reading

india

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരി (20) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനഘയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഹോസ്റ്റലില്‍ നിന്നും ബന്ധുക്കളെ അറിയിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ് അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലില്‍. വിവരമറിഞ്ഞു ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി

ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചതായി പരാതി. പൂവച്ചല്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സാഹിദിനെയാണ് അധ്യാപികമര്‍ദിച്ചത്. മുടിയില്‍ പിടിച്ച് മുതുകില്‍ ഇടിച്ചുവൊണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ സ്‌കൂളിലെ ഫ്‌ലോറന്‍സ് എന്ന അധ്യാപികക്കെതിരെ കുട്ടിയുടെ കുടുംബം കാട്ടാക്കട പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

പൂവച്ചല്‍ ആലമുക്ക് സ്വദേശി ബൈജു- റഫീല ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സാഹിദ്. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കള്‍ കാര്യം ചോദിക്കുകയും മര്‍ദനമേറ്റ വിവരം സാഹിദ് പറയുകയുമായിരുന്നു.

തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. കാരണമൊന്നുമില്ലാതെയാണ് അധ്യാപിക മര്‍ദിച്ചതെന്നാണ് പരാതി. മര്‍ദനമേറ്റ കുട്ടി മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Continue Reading

Trending