Connect with us

crime

പതിനൊന്ന് ദിവസത്തിനുള്ളിലെ മൂന്നാമത്തെ മയക്കുമരുന്ന് വേട്ട; ഗുജറാത്തില്‍ 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

അങ്കലേശ്വറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Published

on

ഡൽഹി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ 518 കിലോഗ്രാം കൊക്കെയിൻ പിടികൂടി. ഇതിന് ഏകദേശം 5,000 കോടി രൂപ വിലവരും. അങ്കലേശ്വറിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

13,000 കോടി രൂപയുടെ ലഹരിമരുന്നാണ് രണ്ടാഴ്ചക്കിടെ ഡൽഹി പൊലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിനും 40 കിലോ കഞ്ചാവുമാണ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തത്. രമേശ് നഗറിൽനിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ജിപിഎസ് വഴിയാണ് മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയത്. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു.

അതിനിടെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരു പരിശോധനയിൽ അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് രാജാവായ ഷാഹി മഹാത്മയുടെ നാല് കൂട്ടാളികളെ ഷിംലയിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആശിഷ്, സിക്കന്ദർ താക്കൂർ, കുൽവന്ത്, നരേഹ് കുമാർ എന്നിവർ മഹാത്മയുടെ മയക്കുമരുന്ന് മാഫിയയിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 2024 സെപ്തംബറിൽ അറസ്റ്റിലായ മഹാത്മയ്ക്ക് നൈജീരിയക്കാരുമായും മറ്റ് മയക്കുമരുന്ന് സംഘങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെ ഡി.ജെ വെക്കുന്നതിനെച്ചൊല്ലി കലാപം; യുവാവ് വെടിയേറ്റ് മരിച്ചു

യുവാവിന്റെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ പ്രദേശവാസികള്‍ സമീപത്തെ വീടുകള്‍ക്കും, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു

Published

on

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ദുര്‍ഗ ദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 22കാരന്‍ വെടിയേറ്റ് മരിച്ചു. ബഹ്‌റൈച്ച് ജില്ലയിലെ മന്‍സൂര്‍ സ്വദേശിയായ രാം ഗോപാല്‍ മിശ്ര (22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിമജ്ജനത്തിനായുള്ള ദുര്‍ഗാദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മന്‍സൂര്‍ ഗ്രാമത്തിലെ മഹ്രാജ്ഗഞ്ച് ബസാറിലൂടെ കടന്നുപോയപ്പോഴായിരുന്നു സംഭവം. കൊലപാതകത്തെത്തുടര്‍ന്ന്, പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഖര്‍പൂര്‍ ടൗണിലും മറ്റ് സ്ഥലങ്ങളിലും ഘോഷയാത്രകള്‍ റദ്ദാക്കി.

വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ഘോഷയാത്ര മുസ്‌ലിം സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഡി.ജെ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ഡി.ജെ മ്യൂസിക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായതോടെയാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നം ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കും നയിച്ചത്. തുടര്‍ന്ന് മന്‍സൂര്‍ സ്വദേശിയായ രാം ഗോപാല്‍ മിശ്രയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയേറ്റ ഉടനെത്തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു,’ എസ്.എച്ച്.ഒയായ സുരേഷ് കുമാര്‍ വര്‍മ പറഞ്ഞു.

യുവാവിന്റെ മരണത്തെ തുടര്‍ന്ന് അക്രമാസക്തരായ പ്രദേശവാസികള്‍ സമീപത്തെ വീടുകള്‍ക്കും, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. കൊലപാതകത്തില്‍ പ്രതികളായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നത് വരെ യുവാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ ആശുപത്രിക്ക് സമീപം പ്രതിഷേധിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങ് മാറ്റിവെച്ചിരുന്നു.

അതേസമയം സംഭവത്തില്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കലാപം ഉണ്ടാക്കിയവരെ വെറുതെ വിടില്ലെന്നും വിഷയത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യോഗി വ്യക്തമാക്കി. എന്നിരുന്നാലും, വിഗ്രഹ നിമജ്ജനം തുടരണമെന്നും അത് കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് മതസംഘടനകള്‍ ഉറപ്പുവരുത്തണമന്നും  യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

തമിഴ്‌നാട് സ്വദേശി ട്രെയിനിൽനിന്ന് വീണുമരിച്ച സംഭവം; കരാർ ജീവനക്കാരൻ കുറ്റം സമ്മതിച്ചു

ചെന്നൈ സ്വദേശിയായ ശരവണന്‍ ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

Published

on

കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ ശരവണന്‍ ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. മംഗലൂരു – കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ നിന്നാണ് യുവാവ് വീണത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇയാള്‍ ഡോറിന്റെ അടുത്താണ് ഉണ്ടായിരുന്നത്. ഇതിനിടെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. ജനറല്‍ ടിക്കറ്റെടുത്ത് എസി കോച്ചില്‍ കയറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലായി കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെന്നൈ ഓള്‍ഡ് പള്ളാപുരം സ്വദേശിയായ ശരവണന്‍ ആണെന്ന് വ്യക്തമായത്.

ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയിരുന്നു. ട്രയിനിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരനായ അനില്‍കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്.

കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ശരവണന്‍. ചെന്നൈയിലേക്ക് മടങ്ങാനായി ജനറല്‍ ടിക്കറ്റാണ് എടുത്തിരുന്നത്. കോഴിക്കോട് എത്തി കൊച്ചുവേളി സ്‌പെഷല്‍ ട്രെയിനില്‍ കയറി. ജനറല്‍ ടിക്കറ്റുമായി എസി കമ്പാര്‍ട്‌മെന്റില്‍ കയറിയ ശരവണിനോട് ഇറങ്ങാന്‍ അനില്‍ കുമാര്‍ ആവശ്യപെടുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അനില്‍ കുമാര്‍ ശരവണനെ പിടിച്ചു തള്ളി. ഇതാണ് മരണ കാരണം. ശരവണന്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

crime

സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ചോദിച്ച സംഭവം; ഡോ. വിനീതിനെതിരെ ഇന്ന് നടപടിയെടുക്കും

ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്. 

Published

on

കൈക്കൂലി ചോദിച്ചതിൽ പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ ഡോക്ടർ വിനീതിനെതിരെ ആരോഗ്യവകുപ്പ് ഇന്ന് നടപടിയെടുക്കും. ഗൗരവമേറിയ പരാതി അറിഞ്ഞിട്ടും പൂഴ്ത്തിവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെയും ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

സെപ്റ്റബർ 17 നാണ് ഭിന്നശേഷിക്കാരിയായ വിജയശ്രീ സഹദോരിയുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയത്. അസി. സർജനായ ഡോ. വിനീതിനെ കണ്ടു. തുടർന്നാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് ക്ഷണിച്ചത്. 12 ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു. പണം നൽകാതെ വന്നപ്പോൾ ചികിത്സ നിഷേധിച്ചെന്നാണ് വിജയശ്രീ പറയുന്നത്.

സെപ്റ്റംബർ 25 ന് അതേ ആശുപത്രിയിലെ മറ്റൊരു സർജനായ ഡോ. ശോഭ ശസ്ത്രക്രിയ നടത്തി. രേഖാമൂലം അന്ന് തന്നെ ആശുപത്രി സൂപ്രണ്ടിന് ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയെന്നാണ് വിജയശ്രീ പറയുന്നത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ എല്ലാം കേട്ടിട്ടും അറിഞ്ഞിട്ടും ആശുപത്രി സൂപ്രണ്ട് നടപടി എടുത്തില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണവും സൂപ്രണ്ട് നടത്തിയില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരാതി പൂഴ്ത്തിവെച്ചു. ആരോഗ്യമന്ത്രി പറഞ്ഞത് അനുസരിച്ച് ഡോക്ടർ വിനീതിനെതിരായ അന്വേഷണം നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ സൂപ്രണ്ട് വരുത്തിയ വീഴ്ചയെ കുറിച്ചും പറയുന്നുണ്ട്. പ്രതിഷേധമുണ്ടായപ്പോഴാണ് ഗുരുതര സ്വഭാവമുള്ള പരാതിയെ അറിഞ്ഞതെന്ന് ഡിഎംഒ പറയുന്നു. വകുപ്പിന് തന്നെ ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ സൂപ്രണ്ട് ഡോ. ജെ. മണികണ്ഠനെതിരെ നടപടി വരുമെന്നാണ് വിവരം.

Continue Reading

Trending