Connect with us

kerala

നടന്‍ സിദ്ദിഖ് കേരളത്തിലുണ്ടെന്ന് സൂചന

വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടന്നുകളഞ്ഞതായാണ് വിവരം.

Published

on

ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ ഒളിവില്‍. വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിദ്ദിഖ് കടന്നുകളഞ്ഞതായാണ് വിവരം. സ്വന്തം വാഹനം ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവില്‍ കഴിയുന്നത് കേരളത്തിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടന്റെ ആലുവയിലെ വീടിനു സമീപത്തുതന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ ഒഴിവാക്കുന്ന സാഹചര്യമുണ്ടായാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവില്‍ പോകാതിരിക്കാന്‍ അന്ന് പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാല്‍ സിദ്ദിഖിന്റെ കാര്യത്തില്‍ ഇത്തരമൊരു ജാഗ്രത പോലീസിനുണ്ടായിട്ടില്ല.

സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഞ്ചുവര്‍ഷക്കാലം സര്‍ക്കാര്‍ നടപടിസ്വീകരിക്കാത്തത് നിഗൂഢമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2019-ല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള മൗനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് കോടതി പറഞ്ഞത്.

റിപ്പോര്‍ട്ട് അടച്ചുപൂട്ടിവെച്ചതിന്റെ ശരിതെറ്റുകളും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ പറയുന്നില്ലായെന്നാണ് കോടതി പറഞ്ഞത്.

 

kerala

എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍

മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും.

Published

on

ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ നടപ്പിലാക്കുന്ന മിനിമം മാര്‍ക്ക് രീതിയുടെ സമയക്രമവും രൂപരേഖയും തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മൂല്യനിര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി. മിനിമം മാര്‍ക്ക് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഏപ്രില്‍ ആദ്യവാരം തയ്യാറാക്കും. ഇവര്‍ക്ക് അവസാനവാരം വീണ്ടും പരീക്ഷ നടത്തും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാര്‍ക്കില്‍ 40 മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കാണ്. ഇതില്‍ 12 മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഏപ്രില്‍ 5 ന് മുന്‍പ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗീകാരം നല്‍കുകയും 6, 7 തീയതികളില്‍ അധിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

27, 28 തീയതികളില്‍ ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. ഇതിന് മുന്നോടിയായി ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശീലനം നല്‍കുന്നത്. ഇന്നലെ നടന്ന ക്യൂഐപി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കാന്‍ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനര്‍മാരുടേയും സിആര്‍സി കോര്‍ഡിനേറ്റര്‍മാരെയും പരിപാടിയിലേക്ക് ഉള്‍പ്പെടുത്തും.

Continue Reading

kerala

നടന്നത് കവര്‍ച്ച നാടകം; കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം

നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്.

Published

on

കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. നഷ്ടപ്പെട്ടത് കുഴല്‍ പണമാണെന്ന് സംശയമുണ്ട്. സംഭവത്തില്‍ പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം മോഷ്ടിച്ചുവെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നു. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

വാഹനങ്ങളുടെ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല

Published

on

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. 2016- 2017 മെയ് മുതല്‍ 2024- 2025 വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 ല്‍ നികുതി 11.01 കോടി ആയി. എന്നാല്‍ 2022- 23ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023- 24ല്‍ 22.40 കോടി പിരിച്ചു. 2024- 25ല്‍ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണിത്. 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ , 450 രൂപ, 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രോന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല.

Continue Reading

Trending