Connect with us

crime

കരാറുകാരനോട് കൈക്കൂലി ചോദിച്ചു, ഭീഷണിമുഴക്കി; ബി.ജെ.പി എം.എല്‍.എ. അറസ്റ്റില്‍

ബെംഗളൂരു കോര്‍പ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുന്‍ നഗരസഭാംഗം വേലുനായകര്‍ എന്നിവര്‍ നല്‍കിയ പരാതികളിലാണ് പട്ടികവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

Published

on

കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എ. മുനിരത്‌ന അറസ്റ്റില്‍. ബെംഗളൂരു കോര്‍പ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുന്‍ നഗരസഭാംഗം വേലുനായകര്‍ എന്നിവര്‍ നല്‍കിയ പരാതികളിലാണ് പട്ടികവിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് ആന്ധ്രയിലെ ചിറ്റൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോലാറിലെ മുള്‍ബാഗിലുവില്‍നിന്നാണ് മുനിരത്‌നയെ അറസ്റ്റുചെയ്തത്. തുടര്‍നടപടിക്കായി മുനിരത്‌നയെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുമെന്ന് കോലാര്‍ പോലീസ് സൂപ്രണ്ട് നിഖില്‍ പറഞ്ഞു.

മുനിസ്വാമി ചലുവരാജുവിനെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രണ്ടു കേസുകളാണ് മുനിരത്‌നയുടെപേരില്‍ എടുത്തിരിക്കുന്നത്. ചലുവരാജുവിനുനേരേ ഭീഷണിമുഴക്കിയതിനാണ് ആദ്യകേസ്. ഇതില്‍ മുനിരത്‌നയ്ക്ക് പുറമേ സഹായികളായ വിജയകുമാര്‍, അഭിഷേക്, വസന്തകുമാര്‍ എന്നിവരും പ്രതികളാണ്.

എം.എല്‍.എ. 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു. 2021-ല്‍ മാലിന്യസംസ്‌കരണാവശ്യത്തിന് 10 വാഹനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മുനിരത്‌ന 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും പണം നല്‍കിയിട്ടും വാഹനങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. ഇതിന്റെ പേരിലാണ് ഭീഷണിമുഴക്കിയതും അധിക്ഷേപിച്ചതും.

എം.എല്‍.എയുടെ ഉപദ്രവം പതിവായതോടെ ജീവനൊടുക്കാന്‍ ആലോചിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ജാതി അധിക്ഷേപത്തിന് വേലുനായകര്‍ നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. കേസെടുത്തതോടെ മുനിരത്‌നയ്ക്ക് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മുനിരത്‌നയ്‌ക്കെതിരേ പ്രതിഷേധവുമായി ദളിത് സംഘടനകള്‍ രംഗത്തിറങ്ങി.

crime

ഭര്‍ത്താവിന് സംശയരോഗം: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു, സ്‌റ്റേഷനിലെത്തി കീഴടങ്ങി

സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Published

on

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) ഓട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് പ്രകോപനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.സരസ്വതിയെ കൊലപ്പെടുത്തിയ വിവരം സുരേന്ദന്‍ മൂത്ത മരുമകളെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

സംശയത്തിന്റെ പേരില്‍ സുരേന്ദ്രന്‍ പിള്ള സരസ്വതിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുമായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ സ്ഥിരമായി മര്‍ദിച്ചിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പറയുന്നു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്.

Continue Reading

crime

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി.

Published

on

കലവൂര്‍ സുഭദ്ര കൊലപാതക കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂര്‍ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടില്‍ നിന്നും കണ്ടെത്തി. കൊലപാതക സമയം സുഭദ്ര കിടക്കാന്‍ ഉപയോഗിച്ച തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനാലാണ് പ്രതികള്‍ തലയിണ തോട്ടില്‍ ഉപേക്ഷിച്ചത്. പറമ്പില്‍ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തു.

കൊലപാതകത്തിന് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ശര്‍മിളയെയും മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.

 

Continue Reading

crime

ഷുക്കൂര്‍ വധക്കേസ്: ”നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും” പി.എം.എ സലാം

പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാർട്ടി കോടതി വധശിക്ഷ വിധിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിത്. ഈ കൊലപാതകത്തിൽ ഉന്നത നേതാക്കളുടെ ഗൂഢാലോനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതൽ ഹർജി തള്ളിയ നടപടിയിൽനിന്ന് മനസ്സിലാകുന്നത്.

ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽനിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയിൽ റൂം നമ്പർ 315ൽ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോനയിൽ പങ്കെടുത്ത രണ്ട് പേർ ഷുക്കൂർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടതിന്റെ ഡാറ്റയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുമുണ്ട്. ഈ ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെ മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും. – പി.എം.എ സലാം പറഞ്ഞു. വളരെ ഗൗരവത്തിലാണ് പാർട്ടി ഈ കേസിനെ സമീപിച്ചതെന്നും ഇനിയുള്ള ദിവസങ്ങളിലും അതേ ഗൗരവത്തിൽ കേസ് നടത്തിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending