Connect with us

india

കാവഡ്‌ യാത്ര; ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാഭരണകൂടം; പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്തു

പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.

Published

on

ഉത്തരാഖണ്ഡില്‍ കാവഡ്‌ തീര്‍ത്ഥാടകരുടെ യാത്ര കടന്നുപോകുന്നയിടത്തെ മസ്ജിദ് ഷീറ്റിട്ടുമൂടി ജില്ലാഭരണകൂടം. ഹരിദ്വാര്‍ മസ്ജിദാണ് തുണികള്‍കൊണ്ടും ഷീറ്റുകൊണ്ടും കെട്ടിമറിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു.
പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാവഡ്‌ യാത്ര കടന്നുപോകുന്ന റൂട്ടിലെ 2 മുസ്‌ലിം പള്ളികളുടെയും ഒരു മഖ്ബറയുമാണ് ഷീറ്റിട്ടും വെള്ള തുണികള്‍ കൊണ്ടും ചിലര്‍ മറിച്ചത്. എന്നാല്‍, വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ വൈകുന്നേരത്തോടെ ഷീറ്റുകള്‍ നീക്കം ചെയ്തു.
ജ്വാലപൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളികള്‍ക്കും മഖ്ബറകള്‍ക്കും മുന്നില്‍ മുളകൊണ്ട് ഉയരത്തില്‍ കെട്ടി മറിച്ചിട്ടുമുണ്ട്. ഈ നടപടി സംബന്ധിച്ച് ഭരണപരമായ ഒരു ഉത്തരവും ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്നും കാവഡ്‌ യാത്രയ്ക്കിടെ ഇത്തരമൊരു നടപടി ആദ്യമാണെന്നും പള്ളിയിലെ മൗലാനയും മസാറിന്റെ ഭാരവാഹികളും പറഞ്ഞു.
വിഷയത്തില്‍ ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍ സമാധാനം നിലനിര്‍ത്താനാണ് ഇത്തരം നടപടികള്‍ എന്നായിരുന്നു ക്യാബിനറ്റ് മന്ത്രി സത്പാല്‍ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രിയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് അത്ര വലിയ കാര്യമല്ല. കെട്ടിടങ്ങള്‍ നിര്‍മാണത്തിലിരിക്കുമ്പോള്‍ നമ്മള്‍ അതിനെ മറക്കാറില്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
എന്നാല്‍ വിഷയത്തില്‍ പ്രദേശവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ ജില്ലാ ഭരണകൂടം ഈ ഷീറ്റുകളും തുണിയും നീക്കം ചെയ്യുകയായിരുന്നു. ഇത്തരമൊരു കാര്യം ഇത്രയും കാലത്തിനിടെയുള്ള തന്റെ പൊതുപ്രവര്‍ത്തനത്തില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നയീം ഖുറേഷി പറഞ്ഞു.
‘ഞങ്ങള്‍ മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും ശിവഭക്തരുടെ കാവഡ്‌ യാത്രയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിക്കുകയും ചെയ്തിരുന്നു. കാവഡ്‌ യാത്രയെന്നത് ഹരിദ്വാറിലെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു. ഇങ്ങനെയൊരു മറയിടുന്ന പാരമ്പര്യം ഇതുവരെയുണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. .
കന്‍വാര്‍ മേള ആരംഭിക്കുന്നതിന് മുമ്പ് ഭരണകൂടം ഒരു യോഗം ചേര്‍ന്ന് ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ എസ്.പി.ഒ.മാരാക്കിയിരുന്നതായും ഖുറേഷി പറഞ്ഞു. കന്‍വാരിയ തീര്‍ത്ഥാടകര്‍ വിശ്രമിച്ചിരുന്നത് പള്ളികള്‍ക്കും മസാറുകള്‍ക്കും പുറത്തുള്ള മരങ്ങളുടെ തണലില്‍ ആയിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്, മസാറിന്റെ കാര്യസ്ഥരിലൊരാളായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു,
മസ്ജിദുകളും മസാറുകളും ഷീറ്റിട്ട് മറയ്ക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ആശ്ചര്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു അഫാഖ് അലി പറഞ്ഞു.
‘ഇത് മുന്‍പ് നടന്നിട്ടില്ല. ചില കന്‍വാരിയര്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാവരും എല്ലാ മതത്തേയും ബഹുമാനിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് പള്ളികള്‍ മൂടുന്നു, നാളെ ക്ഷേത്രങ്ങള്‍ ഈ രീതിയില്‍ മൂടിയാല്‍ എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു.
ഇത് സുപ്രീം കോടതിയോടുള്ള അവഹേളനമാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മനയും പറഞ്ഞു. കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളോടും പഴക്കച്ചവടക്കാരോടും കടകള്‍ക്ക് മുകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതിക്ക് എതിരാണ് ഈ നടപടി.
ബദരീനാഥ്, മംഗ്ലൂര്‍, ചിത്രകൂട്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ നിന്ന് ബി.ജെ.പി ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ ഒന്നാണെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. ബി.ജെ.പിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയം ആളുകള്‍ തള്ളിക്കളയും. തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ പഠിക്കുന്നില്ല, സൂര്യകാന്ത് ധസ്മന പറഞ്ഞു.

india

അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും

Published

on

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നാളെ രാജിവയ്ക്കും. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോ​ഗം ചേരും.

അരവിന്ദ് കെജ്രിവാൾ നാളെ രാജി വയ്ക്കുന്നതോടെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതിൽ ചർച്ച സജീവമായിരിക്കുകയാണ്. കെജ്‍രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഭരദ്വാജ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ തീരുമാനിക്കും. മന്ത്രിമാരായ അതിഷി, ,സൗരദ് ഭരദ്വാജ്, ഗോപാൽ റായി കൈലാഷ് ഗഹ്ലോട്ട് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും ചർച്ചകളിലുണ്ട്.

Continue Reading

crime

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Published

on

ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മീനയാണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് സുന്ദര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുക്കൊണ്ട് സുന്ദര്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഉപദ്രവത്തെ തുടര്‍ന്ന് മീന സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍ ഭാര്യവീട്ടിലെത്തിയ പ്രതി മീനയെ തന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചും കഴുത്ത് ഞെരിച്ചും ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവമറിഞ്ഞ് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. യുവതിയുടെ മരണത്തില്‍ സുന്ദറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

india

പള്ളിക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രകടനം; ഷിംലയില്‍ ബി.ജെ.പി-വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

Published

on

ഹിമാചല്‍ പ്രദേശിലെ സഞ്ജൗലിയില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത് നിരത്തിലിറങ്ങിയവര്‍ക്കെതിരെ നടപടി. പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട 50 ബി.ജെ.പി പ്രവര്‍ത്തക്കെതിരെയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിച്ച് സഞ്ജൗലിയിലെത്തിയ ആള്‍ക്കൂട്ടത്തിലെ 60ഓളം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഗാന്ധി പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നടപടികള്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് പ്രതിഷേധമെന്നും സഞ്ജീവ് ഗാന്ധി ചൂണ്ടിക്കാട്ടി.

വിദ്വേഷം വളര്‍ത്തല്‍, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, ആക്രമണം, വ്യാജ പ്രചാരണം, അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് പൊളിക്കാന്‍ തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മസ്ജിദില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

ഹിന്ദു ജാഗരന്‍ മഞ്ച് ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകളാണ് സഞ്ജൗലിയില്‍ പ്രതിഷേധം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സഞ്ജൗലിയില്‍ എത്തിയത്. പൊലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ലാത്തി ചാര്‍ജിനിടയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റുകയുണ്ടായി.

അതേസമയം മസ്ജിദ് നിര്‍മിച്ചിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രതികരിച്ചിരുന്നു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള രേഖകള്‍ പ്രകാരം ഒരു നിലയുള്ള മസ്ജിദ് കെട്ടിടം സഞ്ജൗലിയില്‍ നിര്‍മിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ മസ്ജിദില്‍ കൂടുതലായി പണിതിട്ടുള്ള അധിക നിലകളെ സംബന്ധിച്ച വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഹിന്ദുത്വ വാദികളുടെ വാദം.

മസ്ജിദ് നിലവില്‍ കോടതിയുടെ പരിഗണനിയിലാണ്. 2000 ല്‍ ഷിംല മുന്‍സിപ്പില്‍ കമ്മീഷണറുടെ മുമ്പാകെ മസ്ജിദിനെതിരെ പരാതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മസ്ജിദ് കോടതിയുടെ നിരീക്ഷണത്തിലായത്.

പള്ളി പൊളിക്കണമെന്ന് ആഹ്വാനം ചെയ്ത് ഷിംലയില്‍ ആള്‍ക്കൂട്ടമെത്തിയതിന് പിന്നാലെ ഹിന്ദു ജാഗരന്‍ മഞ്ച് സെക്രട്ടറി കമല്‍ ഗൗതം ഉള്‍പ്പെടെ നിരവധി തീവ്രവലതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി, വി.എച്ച്.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരിക്കുനന്ത്.

Continue Reading

Trending